കൊല്ലത്ത് ഉത്സവ ആഘോഷത്തിനിടയിൽ ഉണ്ടായ അടിപിടിയിൽ യുവാവ് വെട്ടേറ്റ് മരിച്ചു.യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റ് കോക്കാട് മനുവിലാസത്തിൽ മനോജ് (39) ആണ് കൊല്ലപ്പെട്ടത്. കൊല്ലം വെട്ടിക്കവല കോക്കാട് ശിവക്ഷേത്രത്തിലെ ഉത്സവ ആഘോഷവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം രാത്രിയാണ് സംഘർഷമുണ്ടായത്. വെട്ടേറ്റ നിലയിൽ കോക്കാട് റോടിൽ കിടക്കുകയായിരുന്ന മനോജിനെ പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.കഴുത്തിന് വെട്ടേറ്റ് നിലയിലായിരുന്നു. കൈവിരലുകളും അറുത്തു മാറ്റിയിരുന്നു.രാഷ്ട്രീയ കൊലപാതകമാണെന്ന് കേരള കോൺഗ്രസ് (ബി) ഉന്നയിച്ചു. മനോജിനെ കൊന്നത് കോൺഗ്രസുകാരാണെന്ന് കെ.ബി.ഗണേഷ് കുമാർ എംഎൽഎ ആരോപിച്ചു. എന്നാൽ ഇക്കാര്യം നിഷേധിച്ച് കോൺഗ്രസ് രംഗത്തെത്തി. സംഭവവുമായി കോൺഗ്രസിന് ബന്ധമില്ലെന്നും മരിച്ചയാളുടെ ക്രിമിനൽ പശ്ചാത്തലം അന്വേഷിക്കണമെന്നും കെപിസിസി നിർവാഹക സമിതി അംഗം ജ്യോതികുമാർ ചാമക്കാല ആവശ്യപ്പെട്ടു.
കൊല്ലത്ത് ഉത്സവ സ്ഥലത്തെ സംഘർഷം;യുവാവിനെ വെട്ടിക്കൊന്നു;രാഷ്ട്രീയ കൊലപാതകം പിന്നിൽ കോൺഗ്രസെന്ന് ഗണേശ് കുമാർ

