കുന്ദമംഗലം: കുന്ദമംഗലം കളരിക്കണ്ടിയിലെ ബാബുവിന്റെ മരണം കൊട്ടേഷൻ സംഘത്തിന്റെ ആക്രമണമാണെന്ന് സ്ഥിരീകരിച്ച് പോലീസ്. സ്വന്തം ബന്ധുക്കൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കഴിഞ്ഞ കുറേ വർഷങ്ങളായി ബാബുവും സഹോദരീ ഭർത്താവും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ദിവസം നടന്ന ഉത്സവത്തിനിടെ ബാബുവിനെ വിളിച്ചുവരുത്തി കൊട്ടേഷൻ സംഘം ആക്രമിക്കുകയായിരുന്നുവെന്ന് പറയുന്നു.
കുന്ദമംഗലം, പന്തീർപാടം സ്വദേശികളായ രണ്ടുപേരാണ് കൊട്ടേഷൻ ഏറ്റെടുത്ത് ബാബുവിനെ മാരകമായി ആക്രമിച്ചതെന്നാണ് പോലീസ് സംശയം. അതേസമയം സംഭവത്തിൽ അറസ്റ്റിലായ ശശീന്ദ്രൻ കൊട്ടേഷൻ സംഘത്തിന് നൽകിയ പണം ബാങ്ക് വഴിയാണെന്ന് കണ്ടെത്തിയതായി അറിയുന്നു.
തലയ്ക്കേറ്റ ഗുരുതര പരിക്കിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക വിവരം. അന്തിമ ഫോറൻസിക് റിപ്പോർട്ട് ലഭിച്ച ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ.
സംഭവവുമായി ബന്ധപ്പെട്ട് പിടികൂടിയ ശശീന്ദ്രനെ ഇന്ന് കോടതിയിൽ ഹാജരാക്കാൻ സാധ്യതയുണ്ട്/ സംഭവം നടന്നതിനു പിന്നാലെ മണിക്കൂറുകൾക്കകം തന്നെ പോലീസ് ശശീന്ദ്രനെ കസ്റ്റഡിയിലെടുത്തിരുന്നു. അന്വേഷണം ശക്തമാക്കിയ പോലീസ്സംഭവത്തിന്റെ പശ്ചാത്തലം കണ്ടെത്തിയതായും അറിയുന്നു. കുന്ദമംഗലം എസ്.എച്ച്.ഒ കിരൺ അന്വേഷണത്തിന് നേതൃത്വം നൽകുന്നു.

