സമകാലീക കേരള രാഷ്ട്രീയത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട വൈദേകം റിസോർട്ട് വിവാദത്തിൽ തങ്ങളുടെ പേരിലുള്ള ഓഹരികൾ വിറ്റഴിക്കാനുള്ള തീരുമാനവുമായി ഇപി ജയരാജന്റെ കുടുംബം.
സംസ്ഥാന സമിതി യോഗത്തിൽ പി ജയരാജനാണ് റിസോർട്ട് വിഷയവുമായി ബന്ധപ്പെട്ട് ഇ പി ജയരാജനെതിരെ ആഞ്ഞടിച്ചത്. വിവാദവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ രംഗത്തെത്തിയെങ്കിലും തുടർന്നുള്ള പാർട്ടി പരിപാടികളിൽ നിന്നെല്ലാം അദ്ദേഹം മാറിനിൽക്കുന്നത് പുതുവിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.
ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദേകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇ പി ജയരാജന്റെ കുടുംബം തീരുമാനിക്കുന്നത്. ഓഹരി വിൽക്കാനുള്ള സന്നദ്ധത ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം.
ആകെ 91 .99 ലക്ഷത്തിന്റെ ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമായി ഉള്ളത്. ഇന്ദിര ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണ് ഓഹരികൾ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികൾ ഡയറക്ടർ ബോർഡിനോ അവർ നിർദേശിക്കുന്ന വ്യക്തിക്കോ കൈമാറ്റം ചെയ്യാൻ തയാറാണ് എന്ന് നിലപാടിലാണ് കുടുംബം.

