കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ 15ന് നടക്കുന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിന്റെ ടിക്കറ്റ് നിരക്കിലെ വിനോദ നികുതിയുമായി ബന്ധപ്പെട്ട് കായിക മന്ത്രി വി അബ്ദുറഹിമാന്‍ നടത്തിയ പരാമര്‍ശം വിവാദത്തില്‍.നികുതി കുറയ്ക്കാനാകില്ലെന്നും പട്ടിണി കിടക്കുന്നവര്‍ കളി കാണേണ്ടതില്ലെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ലെന്ന് പന്ന്യന്‍ രവീന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് മൽസരത്തിന്‍റെ ടിക്കറ്റ് നികുതി വർദ്ധനവിനെ കുറിച്ചുള്ള സ്പോർട്സ് മന്ത്രിയുടെ പ്രതികരണം ഒട്ടും ഉചിതമായില്ല. കേരളത്തിൽ നടക്കുന്ന ഒരു മൽസരം കാണുവാനുള്ള ആഗ്രഹം പാവപ്പെട്ടവർക്കുമുണ്ടല്ലോ. അവർ പട്ടിണി കിടന്നാലും കളിയോടുള്ള കൂറൂകൊണ്ടാണ് കളി കാണാനെത്തുന്നത്.പാവപ്പെട്ടവർക്കും മറ്റെല്ലാ ജനവിഭാഗങൾക്കും കണി കാണാൻ പരമാവധി സൗകര്യം ഒരുക്കുവാനുള്ള ഉത്തരവാദിത്വം കേരളത്തിലെ സർക്കാറിനുമുണ്ടെന്നകാര്യം വിസ്മരിക്കുന്നത് നീതീകരിക്കാവുന്നതല്ലെന്നും പന്ന്യന്‍ ഫേസ്ബുക് പോസ്റ്റില്‍ വ്യക്തമാക്കി.
നേരത്തെ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും മന്ത്രിയുടെ പ്രസ്താവനക്കെതിരെ രംഗത്തുവന്നിരുന്നു. പാവപ്പെട്ടവനും ക്രിക്കറ്റ് കാണണം. പട്ടിണി കിടക്കുന്നവനും കാണേണ്ട കളിയാണ് ക്രിക്കറ്റ്. ടിക്കറ്റ് നിരക്ക് വർധനയ്ക്ക് നീതീകരണമില്ല .കെസിഎയും സർക്കാരും തമ്മിൽ എന്തെങ്കിലും തർക്കം ഉണ്ടെങ്കിൽ അത് അവർ പരിഹരിക്കണം .ജനങ്ങളുടെ മേലെ അല്ല പഴിചാരേണ്ടത്. മന്ത്രി പ്രസ്താവന പിൻവലിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.
മന്ത്രി അബ്ദുൾ റഹ്മാന്റെ പ്രസ്താവന ഞെട്ടിച്ചുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.. മന്ത്രി പറയുന്നത് മര്യാദ കേടാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. കായിക മന്ത്രിയുടെ പ്രതികരണം അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭയെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് നാണമുണ്ടോ എന്ന് ചോദിച്ച സതീശന്‍ മുഖ്യമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെട്ടു.

