പെരുവെമ്പ് ജാൻ ബീവി കൊലപാതക കേസിലെ പ്രതി അയ്യപ്പൻ തമിഴ്നാട്ടിലേക്ക് കടന്നത് ഗോവിന്ദാപുരം ചെക്ക് പോസ്റ്റ് വഴിയാണെന്ന് തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങൾ കിട്ടിയതായി പൊലീസ്. ഇയാൾ അതിർത്തി കടന്നത് ബൈക്കിലാണെന്നും പൊലീസ് പറഞ്ഞു.
കൊല്ലപ്പെട്ട ജാൻ ബീവിയുടെ പങ്കാളിയായ പ്രതിയായ അയ്യപ്പൻ എന്ന ബഷീർ കമ്പം, തേനി ഭാഗത്തേക്ക് കടന്നതായി പൊലീസിന് സൂചന ലഭിച്ചതിനെത്തുടർന്നാണ് അന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചത് . ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. പൊലീസ് അന്വേഷിക്കുന്നുണ്ടോ എന്നറിയാൻ ഇയാൾ ബന്ധുക്കളെ വിളിച്ചതായും വിവരമുണ്ട്.
വ്യാഴാഴ്ച രാവിലെയാണ് പുതുനഗരത്തിന് സമീപം ചോറക്കോട് ജാന്‍ ബീവിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. പാഴ് മരങ്ങള്‍ മുറിച്ചുമാറ്റുന്ന തൊഴിലെടുത്തിരുന്ന ഇവർ രണ്ടാം ഭര്‍ത്താവായ അയ്യപ്പന്‍ എന്ന ബഷീറിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. . കൊല്ലപ്പെട്ട ജാന്‍ ബീവി ബുധനാഴ്ച വൈകിട്ട് ഒരു പുരുഷനുമായി വഴക്കിട്ട് റോഡിലൂടെ നടന്നുപോകുന്നത് നാട്ടുകാര്‍ കണ്ടിരുന്നു.
കൊലപാതകം നടന്ന സ്ഥലത്തുനിന്ന് വെട്ടുകത്തിയും മദ്യക്കുപ്പിയും ഫോണും വസ്ത്രങ്ങളടങ്ങിയ സഞ്ചിയും കണ്ടെത്തിയിരുന്നു.

