കാബൂൾ: അഫ്ഗാനിസ്താനി HBലെ പടിഞ്ഞാറൻ മേഖലയിലുണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ 120 പേർ മരിക്കുകയും 1000പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിലുണ്ടായത്.
1,000 ത്തോളം സ്ത്രീകളെയും കുട്ടികളെയും വയോധികരെയും പരിക്കേറ്റ നിലയിൽ കണ്ടെത്തിയിട്ടുണ്ട്. മേഖലയിലെ ഏറ്റവും വലിയ നഗരമായ ഹെറാത്തിൽ നിന്ന് 40 കിലോമീറ്റർ വടക്കുപടിഞ്ഞാറ് മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രം. ശനിയാഴ്ച രാവിലെ 11 മണിക്കാണ് ആദ്യ ഭൂചലനമുണ്ടായത്. തുടർന്ന് 5.5,4.7,6.3,5.9,4.6 തീവ്രതയുള്ള ഏഴ് തുടർചലനങ്ങളും ഉണ്ടായിട്ടുണ്ട്.
അഫ്ഗാനിസ്താനിൽ കഴിഞ്ഞ വർഷം ജൂണിൽ, 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഏകദേശം 1,000-ലധികം ആളുകൾ കൊല്ലപ്പെടുകയും പതിനായിരക്കണക്കിന് പേർക്ക് വീടുകൾ നഷ്ടമാകുകയും ചെയ്തിരുന്നു. ഈ വർഷം മാർച്ചിൽ വടക്കുകിഴക്കൻ അഫ്ഗാനിസ്താനിലെ ജുർമിന് സമീപം ഉണ്ടായ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ അഫ്ഗാനിസ്താനിലും പാക്കിസ്ഥാനിലുമായി 13 പേർ കൊല്ലപ്പെട്ടിരുന്നു.

