കോട്ടയത്ത് വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി. ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മര്‍ദനമേറ്റതെന്നാണ് പരാതി. കണ്ടക്ടറെ മര്‍ദിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു. യൂണിഫോമും കൺസെഷൻ കാർഡും ഇല്ലാതെ എസ് ടി ആവശ്യപ്പെട്ട വിദ്യാർഥിനിയുടെ യാത്ര ചോദ്യം ചെയ്തതിനാണ് മർദ്ദനമെന്നാണ് ബസ് ജീവനക്കാരുടെ പരാതി.മാളിയേക്കര-കോട്ടയം റൂട്ടിലെ കണ്ടക്ടർ പ്രദീപിനാണ് മർദ്ദനമേറ്റത്. കണ്‍സെഷൻ ലഭിക്കാത്തതിനെ തുടര്‍ന്ന് പെൺകുട്ടി ബസിൽ നിന്ന് ഇറങ്ങിയ ശേഷം സുഹൃത്തുക്കളെ വിളിച്ചു കൊണ്ട് വന്നാണ് കണ്ടക്ടറെ മർദിച്ചതെന്നാണ് പൊലീസില്‍ നല്‍കിയ പരാതി. കഴിഞ്ഞ വ്യാഴാഴ്ച ആണ് സംഭവം നടന്നത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെയും കണ്ടക്ടറുടെയും പരാതിയിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.
വിദ്യാര്‍ത്ഥി കണ്‍സെഷനുമായി ബന്ധപ്പെട്ട് സ്വകാര്യ ബസ് കണ്ടക്ടർക്ക് മർദ്ദനമെന്ന് പരാതി; സംഭവം കോട്ടയത്ത്

