പാലക്കാട്: അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാന ഇറങ്ങിയത് ആദിവാസി ഊരുകളിൽ ആശങ്ക പരത്തുകയാണ്. അട്ടപ്പാടിയിലെ മിനർവ മേഖലയിലാണ് മാങ്ങക്കൊമ്പൻ എന്നറിയപ്പെടുന്ന കാട്ടാന ഇറങ്ങിയത്. ഏറെനേരം ജനവാസ മേഖലയിൽ തമ്പടിച്ച ശേഷമാണ് ആന തിരികെ കാടുകയറിയത്.
അട്ടപ്പാടിയിൽ ജനവാസ മേഖലയിൽ ആനയിറങ്ങുന്നത് തുടർക്കഥയാവുകയാണ്. കഴിഞ്ഞദിവസം പുലർച്ചയാണ് ജനങ്ങൾ തിങ്ങിപ്പാർക്കുന്ന യിടത്ത് കാട്ടാന ഇറങ്ങിയത്. അട്ടപ്പാടി മിനർവ മേഖലയിലെ സുരേഷിന്റെ വീടിന് സമീപത്തായാണ് ഏറെനേരം മാങ്ങക്കൊമ്പൻ തമ്പടിച്ചത്. മാവുകളെ തേടി ഇറങ്ങുന്ന ആനയാണിത്. മാവുകൾക്ക് ചുവട്ടിൽ എത്തി മരം കുലുക്കി മാങ്ങ ഭക്ഷിക്കും. ഇതാണ് മാങ്ങ കൊമ്പന്റെ രീതി.
ഒറ്റയാൻ ഇറങ്ങിയതോടെ പ്രദേശത്തെ കർഷകർ ആശങ്കയിലാണ്. ഏറെനേരം സുരേഷിന്റെ വീടിന് സമീപത്ത് തമ്പടിക്കുകയും, പ്രദേശവാസികൾ ബഹളം ഉണ്ടാക്കിയതിനെത്തുടർന്ന് ആന ജനവാസ മേഖലയിൽ നിന്നും മാറുകയും വനപാലകർ സ്ഥലത്ത് എത്തി ആനയെ തിരികെ കാടുകയറ്റുകയും ആയിരുന്നു.
മാങ്ങാക്കൊമ്പൻ ഇതുവരെ ജനങ്ങളെ ആക്രമിച്ച റിപ്പോർട്ടുകൾ ഒന്നുമില്ലെങ്കിലും പ്രദേശത്തെ വ്യാപകമായി കൃഷി നശിപ്പിച്ചെന്ന് വനപാലകരും പ്രദേശവാസികളും പറയുന്നുണ്ട്.മാങ്ങ പഴുക്കുന്ന കാലമായാൽ മാവിൻ തോപ്പുകളിൽ എത്തി മാവുകളെ കുത്തി മറച്ചിട്ട ശേഷം മാങ്ങ തിന്നുന്ന രീതിയും കൊമ്പനുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.