മലപ്പുറത്തെ പോക്‌സോ കേസിൽ പ്രതി ശശികുമാറിന് ജാമ്യം.രണ്ട് കേസുകളിലാണ് മഞ്ചേരി പോക്‌സോ കോടതി ജാമ്യം അനുവദിച്ചത്. അധ്യാപകനായിരിക്കെ പീഡിപ്പിച്ചെന്ന രണ്ട് പൂര്‍വ വിദ്യാര്‍ത്ഥിനികളുടെ പരാതിയിലാണ് കേസ്.
സമൂഹ മാധ്യമത്തിലൂടെയാണ് അധ്യാപകനായിരുന്ന ശശികുമാറിനെതിരെ പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചത്. അധ്യാപനത്തില്‍ നിന്ന് വിരമിക്കുന്ന വേളയില്‍ ശശികുമാര്‍ ഫേസ്ബുക്കില്‍ അനുഭവക്കുറിപ്പ് പങ്കുവച്ചതിന് താഴെ കമന്റായാണ് പെണ്‍കുട്ടികള്‍ മീടു ആരോപണം ഉന്നയിച്ചിരുന്നത്. ആരോപണം ഉയര്‍ന്നതോടെ ശശികുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധമുയര്‍ന്നു. ഒടുവില്‍ ഒളിവില്‍ പോയ ഇയാളെ ബത്തേരിയില്‍ നിന്ന് പൊലീസ് പിടികൂടി.സ്‌കൂളിലെ വിദ്യാര്‍ഥിനികള്‍ ശശികുമാറിനെതിരെ പരാതിയുമായി മുന്നോട്ടുവന്നെന്ന് പൂര്‍വ വിദ്യാര്‍ഥിനി സംഘടനാ പ്രതിനിധികളും പറഞ്ഞിരുന്നു. അധ്യാപകനായിരുന്ന 30 വര്‍ഷത്തിനിടെ ശശികുമാര്‍ സ്‌കൂളിലെ വിദ്യാര്‍ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് ആരോപണം.മുപ്പത് വര്‍ഷത്തോളം എയ്ഡഡ് സ്കൂളില്‍ അധ്യാപകനും മൂന്ന് തവണ നഗരസഭാ കൗണ്‍സിലറുമായിരുന്നു ശശികുമാർ.
മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളിലെ ജോലിക്കിടെ അധ്യാപകന്‍ എന്ന പദവി ദുരുപയോഗം ചെയ്ത് കെ വി ശശികുമാര്‍ ചെയ്ത ക്രൂരതകള്‍ വിശദീകരിച്ചുകൊണ്ടാണ് പൂര്‍വവിദ്യാര്‍ത്ഥികള്‍ രംഗത്തെത്തിയത്. വിരമിച്ച ശേഷം അധ്യാപന ജീവിതവുമായി ബന്ധപ്പെട്ട് ഇയാള്‍ ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റാണ് കേസെടുക്കുന്നതിലേക്ക് എത്തിയ നടപടികളുടെ തുടക്കം. അതേസമയം, പീഡനപരാതി ഉയര്‍ന്നതിന് പിന്നാലെ സി.പി.ഐ.എം സഗരസഭാംഗം കൂടിയായിരുന്ന ശശികുമാറിനെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തിരുന്നു. സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് നീക്കിയത്. മലപ്പുറം വെളുത്തേടത്തുമണ്ണ ബ്രാഞ്ച് അംഗമായിരുന്നു കെ.വി. ശശികുമാര്‍.