ബജറ്റില്‍ പ്രഖ്യാപിച്ച ഇന്ധന സെസും നികുതികളും കുറയ്ക്കാതെ ധനമന്ത്രി കെ.എന്‍. ബാലഗോപാലിന്റെ മറുപടി പ്രസംഗം.വര്‍ധിപ്പിച്ച നികുതി നിര്‍ദേശങ്ങള്‍ കുറയ്ക്കില്ല. നിലവിലെ നടപടി പ്രതിസന്ധി മറികടക്കാനാണ്. ജനങ്ങള്‍ക്ക് നികുതി ഭാരമില്ല. പെട്രോള്‍-ഡീസല്‍ നികുതി വര്‍ധനയില്‍ മാറ്റമുണ്ടാകില്ലെന്ന് ധനമന്ത്രി വ്യക്തമാക്കി.ഭരണപക്ഷത്തിന്റെ നടപടിയെ വിമർശിച്ച് പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തിൽ യുഡിഎഫ് അംഗങ്ങൾ സഭ വിട്ടു. ഇതോടെ ഇന്ധന സെസ് രണ്ട് രൂപ കൂട്ടിയതും ഭൂമിയുടെ ന്യായവില 20 ശതമാനം വർധിപ്പിച്ചതും അടക്കം എല്ലാ നികുതി വർധനവും ഇതോടെ അടുത്ത സാമ്പത്തിക വർഷത്തിൽ പ്രാബല്യത്തിൽ വരും.‘‘ഒരു രൂപ കുറയ്ക്കുമെന്ന് പത്രങ്ങൾ പറഞ്ഞതു കേട്ട് പ്രതിപക്ഷം സമരത്തിനിറങ്ങി. അതുകൊണ്ട് ബജറ്റിലെ നല്ല കാര്യങ്ങൾ അവർ കണ്ടില്ല. കേരളം കട്ടപ്പുറത്താകുമെന്നു പറഞ്ഞവരുടെ സ്വപ്നം കട്ടപ്പുറത്താകും. ക്ലിഫ് ഹൗസിൽ പശുത്തൊഴുത്തിന് 42 ലക്ഷം ചെലവഴിച്ചിട്ടില്ലെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു. ക്ലിഫ് ഹൗസിലെ ചുറ്റുമതിൽ ഉൾപ്പെടെ ആകെ അറ്റകുറ്റപ്പണികൾക്കാണ് 42 ലക്ഷം അനുവദിച്ചിരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
പിണറായി സർക്കാരിന് അഹങ്കാരമല്ല, ജനഹിത കാര്യങ്ങൾ ചെയ്യാനുള്ള താൽപര്യമാണുള്ളത്. കാടു കാണാതെ മരം മാത്രം കാണുകയാണ് വിമർശകർ. കേന്ദ്ര ബജറ്റിനെക്കുറിച്ച് പ്രതിപക്ഷം ഒന്നും പറയുന്നില്ല. സബ്സിഡികൾ ഒന്നൊന്നായി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രം. പൊതുമേഖല വിറ്റുതുലയ്ക്കുന്ന നിലപാടാണ് അവരുടേത്’’ – അദ്ദേഹം പറഞ്ഞു.അതേസമയം ഭൂകമ്പം നാശംവിതച്ച തുര്‍ക്കിക്കും സിറിയയ്ക്കും ദുരിതാശ്വാസ സഹായമായി 10 കോടി രൂപ ബജറ്റില്‍ വകയിരുത്തിയതായി ധനമന്ത്രി അറിയിച്ചു.
ഇതിനുപുറമേ ബജറ്റില്‍ ഉള്‍പ്പെടുത്തി കൂടുതല്‍ പ്രഖ്യാപനങ്ങളും മന്ത്രി നടത്തി. എറണാകുളത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 10 കോടിയും അരൂര്‍ മണ്ഡലത്തിലെ വെള്ളക്കെട്ട് പരിഹരിക്കാന്‍ 5 കോടിയും അനുവദിച്ചു. അഷ്ടമുടിക്കായല്‍ ശുചീകരണത്തിന് അഞ്ചു കോടി വകയിരുത്തി. കരമന-കളിയിക്കാവിള റോഡ് വികസനത്തിനുള്ള നടപടികള്‍ അതിവേഗത്തില്‍ സ്വീകരിക്കുമെന്നും ധനമന്ത്രി സഭയെ അറിയിച്ചു.
പട്ടയം മിഷന്‍ നടപ്പിലാക്കാന്‍ രണ്ട് കോടി, കണ്ണൂര്‍ വിമാനത്താവളത്തിന് ഒരുകോടി, സ്‌കൂളുകളില്‍ കായിക പരിശീലനത്തിനായി മൂന്ന് കോടി, ഭിന്നശേഷി കുട്ടികളുടെ കലാമേളയായ സമ്മോഹനം പരിപാടിക്ക് 20 ലക്ഷം, തലശ്ശേരി മണ്ഡലത്തിലെ മയ്യഴി വിനോദ സഞ്ചാര പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒരുകോടി എന്നിങ്ങനെയും തുക അനുവദിച്ചതായും മന്ത്രി വ്യക്തമാക്കി.