അതിരപ്പിള്ളിയില്‍ കഴിഞ്ഞ ദിവസം അഞ്ച് വയസുകാരിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ പ്രതിഷേധിച്ച് റോഡ് ഉപരോധിച്ച് നാട്ടുകാര്‍.വന്യജീവി ആക്രമണങ്ങൾക്കെതിരെ അടിയന്തര നടപടി വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുന്നത്
വന്യമൃഗശല്യം നിരന്തരമുണ്ടാകുന്നതായി ശ്രദ്ധയില്‍പ്പെടുത്തിയിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നടപടികള്‍ സ്വീകരിച്ചില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.ഉപരോധ സമരത്തിന്റെ തുടക്കത്തിൽ ഗതഗാതം പൂർണമായും തടസപ്പെട്ടു. പിന്നീട് ബസുകൾ കടത്തി വിട്ടു. സമരം തുടരുകയാണ്
വാല്‍പ്പാറ, മലക്കപ്പാറ ഭാഗത്തുനിന്നും ചാലക്കുടിയിലേക്ക് അതിരപ്പിള്ളി വഴി വരുന്ന പ്രധാന റോഡാണ് നാട്ടുകാര്‍ ഉപരോധിക്കുന്നത്. വന്യജീവികളെ തുരത്തുന്നതിന് വനം വകുപ്പ് ഒരു നടപടിയുമെടുക്കുന്നില്ല, ഞങ്ങളിനി ഈ നാട്ടില്‍നിന്ന് ഓടിപ്പോകേണ്ടി വരും,’ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
തിങ്കളാഴ്ച രാത്രിയാണ് സ്‌കൂട്ടറില്‍ പോകുകയായിരുന്ന കുടുംബത്തിനു നേരെയുള്ള കാട്ടാനയുടെ ആക്രമണത്തില്‍ അഞ്ച് വയസുകാരി മരിച്ചത്.
അതിരപ്പിള്ളി കണ്ണന്‍കുഴി സ്വദേശി നിഖിലിന്റെ മകള്‍ ആഗ്‌നീമിയ ആണ് മരിച്ചത്. നിഖിലിനും ഭാര്യാ പിതാവ് ജയനും സാരമായ പരിക്കേറ്റിരുന്നു.

