ഏഴുവർഷം മുമ്പ് കൊല്ലപ്പെട്ടെന്ന് കരുതിയ പെൺകുട്ടിയെ കുടുംബവും കുട്ടികളുമൊക്കെയായി ജീവിച്ചിരിക്കുന്നതായി കണ്ടെത്തി,എന്നാൽ ഈ യുവതിയുടെ കൊലപാതകക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ യുവാവ് ഇപ്പോഴും ജയിൽ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുകയാണ് .കൗമാരപ്രായത്തിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ വിഷ്ണു എന്നയാളെ കോടതി 7 വർഷം തടവിനാണ് ശിക്ഷിച്ചത്. എന്നാൽ അതിനിടയിലാണ് യുപിയിലെ ഹത്രാസ് ജില്ലയിൽ നിന്ന് പെൺകുട്ടിയെ പൊലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.പെൺകുട്ടി തന്റെ കാമുകനുമായി ഒളിച്ചോടി എന്നും പിന്നീട് വിവാഹിതരായി എന്നും പൊലീസ് പറയുന്നു.വിഷ്ണുവിന്റെ അമ്മ സുനിതയാണ് ‘മരിച്ച’ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തുകയും ഇക്കാര്യം പൊലീസിനെ അറിയിക്കുകയും ചെയ്തത്.’മരിച്ച’ പെൺകുട്ടി ജീവിച്ചിരിപ്പുണ്ടെന്നും, മാത്രമല്ല അവളിപ്പോൾ വിവാഹിതയാണെന്നും സുനിത പൊലീസ് ഉദ്യോഗസ്ഥരോട് പറയുകയും ചെയ്തു. ഇതേ തുടർന്നാണ് സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുന്നതും ഹത്രാസിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തുന്നതും. 2015 ഫെബ്രുവരിയിലാണ് അന്ന് പത്താം ക്ലാസുകാരിയായിരുന്ന പെൺകുട്ടിയെ കാണാതാവുന്നത്. കേസിലെ പ്രധാന പ്രതിയായി സംശയിച്ചിരുന്നത് വിഷ്ണുവിനെയായിരുന്നു. കുറേ അന്വേഷിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. അതിനിടയിൽ ആഗ്രയിൽ നിന്നും ഒരു ശവശരീരം കിട്ടുകയും അത് മകളുടേതാണ് എന്ന് കാണാതായ പെൺകുട്ടിയുടെ പിതാവ് സ്ഥിരീകരിക്കുകയും ചെയ്തു. അതോടെ വിഷ്ണുവിനെതിരെ തട്ടിക്കൊണ്ടുപോകലും കൊലപാതകക്കുറ്റവും ചുമത്തി. യുവതിയെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അലിഗഡ് കോടതിയെ സമീപിപ്പിച്ചിട്ടുണ്ട്. ഇപ്പോൾ കണ്ടെത്തിയിരിക്കുന്ന യുവതി സ്വന്തം മകളാണെന്ന് പെൺകുട്ടിയുടെ പിതാവും തിരിച്ചറിഞ്ഞിട്ടുണ്ട്
ഏഴുവർഷം മുമ്പ് കൊല്ലപ്പെട്ടെന്ന് കരുതിയ പെൺകുട്ടി കല്യാണം കഴിച്ച് ജീവിക്കുന്നു;കൊലക്കുറ്റത്തിന് യുവാവ് ഇപ്പോഴും ജയിലിൽ

