തലശേരിയില്‍ കാറില്‍ ചാരി നിന്നതിന് നാടോടി ബാലനെ ചവിട്ടിയ സംഭവത്തില്‍ പൊലീസിന് വീഴ്ച സംഭവിച്ചെന്ന് റൂറല്‍ എസ്പിയുടെ റിപ്പോര്‍ട്ട്.തലശ്ശേരി എസ് എച്ച് ഒ ഉൾപ്പെടെയുളളവർക്ക് വീഴ്ച പറ്റിയെന്നാണ് അന്വേഷണ റിപ്പോർട്ടിൽ ഉള്ളത്.അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പൊലീസിന് വീഴ്ച പറ്റിയെന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു. അതിന് പിന്നാലെ ഡിജിപി തന്നെ ഇതിൽ അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു. പിന്നാലെയാണ് റൂറൽ എസ്പി പിവി രാജീവ് അന്വേഷണ റിപ്പോർട്ട് തയ്യാറാക്കി സമർപ്പിച്ചിരിക്കുന്നത്. സംഭവം നടന്ന ദിവസം കസ്റ്റഡിയിൽ എടുത്ത പ്രതിയെ വിട്ടയച്ചത് ഗുരുതര വീഴ്ചയായി. കുട്ടിയെ ചവിട്ടി വീഴ്ത്തിയെന്ന് ദൃക്സാക്ഷികൾ പറഞ്ഞിട്ടും ഗൗരവമായി എടുത്തില്ലെന്നും റിപ്പോർട്ട് പറയുന്നു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം നടന്നത്. അതിക്രമം അറിഞ്ഞ് സംഭവസ്ഥലത്ത് പോയ പൊലീസുകാര്‍ ഉത്തരവാദിത്തതോടെ പ്രവര്‍ത്തിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാത്രിയില്‍ വണ്ടി കസ്റ്റഡിയില്‍ എടുത്ത ശേഷമാണ് വീട്ടിലേക്ക് പറഞ്ഞുവിട്ടത്. എന്നിട്ട് രാവിലെ വരാന്‍ പറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവത്തിന്റെ തുടക്കത്തില്‍ പൊലീസ് പറഞ്ഞ ന്യായീകരണങ്ങള്‍ തള്ളുന്നതാണ് റിപ്പോര്‍ട്ട്.
കാറിൽ ചാരി നിന്നതിന് ആറുവയസുകാരനെ മർദ്ദിച്ച കേസ്;പൊലീസിന് വീഴ്ച്ച,പ്രതിയെ രാത്രി വിട്ടയച്ചത് തെറ്റ്

