ആലുവ ചാത്തൻപുറത്ത് ഉറങ്ങിക്കിടന്ന എട്ടു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. ഇതര സംസ്ഥാന തൊഴിലാളിയുടെ കുട്ടിയാണ് പീഡനത്തിന് ഇരയായത്. വ്യാഴാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. കുട്ടിയെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് കുട്ടിയെ സമീപത്തെ പാടത്ത് നിന്ന് കണ്ടെത്തിയത്. പരിക്കേറ്റ് രക്തംവാർന്ന നിലയിലായിരുന്നു കുട്ടി.
പ്രതിയ തിരിച്ചറിഞ്ഞതായി ആലുവ എസ്.പി അറിയിച്ചു. ഇയാൾ അതേ നാട്ടുകാരനാണെന്നും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഇയാളെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായും പൊലീസ് അറിയിച്ചു. പ്രതിയെ ദൃക്സാക്ഷിയും ഇരയും തിരിച്ചറിഞ്ഞിട്ടുണ്ട്. രാത്രി രണ്ട് മണിയോടെ ഒരാൾ കുട്ടിയെ കൊണ്ട് പോകുന്നത് ജനലിലൂടെ കണ്ടുവെന്നും പിന്നാലെ കരച്ചിൽ കേട്ടു എന്നുമാണ് ദൃക്സാക്ഷിയുടെ മൊഴി.
പ്രതിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
പീഡനത്തിൽ പരിക്കേറ്റ കുട്ടി നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടി അപകടനില തരണം ചെയ്തതായാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.