കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, വെള്ളാപ്പള്ളി നടേശന്‍ എന്നിവര്‍ക്ക് ഡോക്ടറേറ്റ് (ഡി.ലിറ്റ്) നല്‍കണമെന്ന് കാലിക്കറ്റ് സര്‍വകലാശാലാ സിന്‍ഡിക്കേറ്റിലെ പ്രമേയം വിവാദത്തില്‍.ഇടത് സിൻഡിക്കേറ്റംഗം ഇ. അബ്ദുറഹിമാണ് വൈസ് ചാൻസലറുടെ അനുമതിയോടെയാണ് പ്രമേയം അവതരിപ്പിച്ചത്. എന്നാൽ, പ്രമേയം അംഗീകരിക്കുന്നതിൽ ഇടതുപക്ഷ അംഗങ്ങൾക്കിടയിൽ തന്നെ തർക്കമുണ്ടായി,സമൂഹത്തിനാകെ പ്രയോജനപ്പെടുംവിധം വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരാണ് ഇരുവരുമെന്ന് പ്രമേയത്തില്‍ പറയുന്നു.
മറ്റു രാജ്യങ്ങളുമായി ആശയവിനിമയം നടത്തി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ പുതുതലമുറ കോഴ്സുകള്‍ കേരളത്തിന്റെ വിദ്യാര്‍ഥികള്‍ക്ക് ലഭ്യമാക്കുന്നു. നൂറുകണക്കിന് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തി ഇന്നും ഈ മേഖലയില്‍ സജീവമാണ് വെള്ളാപ്പള്ളി നടേശന്‍.
ഇരുവരുടെയും പ്രൊഫൈലുകള്‍ ഡി.ലിറ്റ് നല്‍കുന്നതിനായി നിയമിക്കപ്പെട്ട ഉപസമിതി പഠിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.എന്നാല്‍, പ്രമേയം പിന്‍വലിക്കണമെന്ന് ഒരുവിഭാഗം സിന്‍ഡിക്കേറ്റംഗങ്ങള്‍ ആവശ്യപ്പെട്ടു. വി സിയുടെ അനുവാദത്തോടെ അവതരിപ്പിച്ച പ്രമേയം അംഗീകരിക്കണമെന്ന് അബ്ദുറഹീമും ആവശ്യപ്പെട്ടു. ഭിന്നതയെത്തുടര്‍ന്ന് ഡി.ലിറ്റ് നല്‍കാനുള്ളവരെ കണ്ടെത്താന്‍ രൂപീകരിച്ച ഉപസമിതിയുടെ പരിഗണനയ്ക്കായി പ്രമേയം കൈമാറാന്‍ തീരുമാനിച്ചു. ഡോ. വിജയരാഘവന്‍, ഡോ. വിനോദ്കുമാര്‍, ഡോ. റഷീദ് അഹമ്മദ് എന്നിവരടങ്ങുന്നതാണ് ഉപസമിതി.

