കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യ ഗുരുതരാവസ്ഥയിൽ. ശ്വസനപ്രശ്നത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രിയോടെ അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച ശ്വാസതടസ്സം അനുഭവപ്പെടുകയും രക്തസമ്മര്‍ദം കുറയുകയും ചെയ്തതിനെത്തുടര്‍ന്നാണ് ചികില്‍സ തേടിയത്. ആശുപത്രിയിലെത്തിക്കുമ്പോൾ ഭട്ടാചാര്യയുടെ ആരോഗ്യനില ഗുരുതരമായിരുന്നുവെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. മുഖ്യമന്ത്രി മമതാ ബാനർജി, മുതിർന്ന സി.പി.എം. നേതാവ് സൂര്യകാന്ത് മിശ്ര തുടങ്ങിയവർ ആശുപത്രിയിലെത്തി ഭട്ടാചാര്യയെ കണ്ടു.
തീവ്രപരിചരണവിഭാഗത്തിലാണ് ചികില്‍സയിലുള്ളത്. അദ്ദേഹം എത്രയും പെട്ടെന്ന് ആരോഗ്യത്തോടെ തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നതായും മമത മാധ്യമങ്ങളോട് പറഞ്ഞു. 2000 മുതൽ 2011 വരെ ബംഗാൾ മുഖ്യമന്ത്രിയായിരുന്നു ഭട്ടാചാര്യ. ആരോഗ്യം മോശമായതോടെ 2018-ൽ പാർട്ടിചുമതലകളൊഴിഞ്ഞു.

