കരിപ്പൂര്‍: കരിപ്പൂർ വിമാനദുരന്തത്തിൽ പെട്ടവർക്കായി കയ്യും മെയ്യും മറന്ന് രക്ഷാപ്രവർത്തനം നടത്തിയ കൊണ്ടോട്ടിക്കാരുടെ പിന്തുണയ്ക്ക് ഹൃദയത്തില്‍നിന്ന് നന്ദി പറയുകയാണ് അപടകത്തിന് ഇരയായവര്‍. മരിച്ചവരുടെ കുടുംബങ്ങളും പരുക്കേറ്റ് ജീവിതത്തിലേക്ക് തിരിച്ചുവന്നവരുമെല്ലാം ചേര്‍ന്ന് കൊണ്ടോട്ടിയിലെ കൊണ്ടോട്ടി ചിറയില്‍ ചുങ്കം കുടുംബാരോഗ്യ കേന്ദ്രത്തിന് പുതിയൊരു കെട്ടിടം പണിയുകയാണ് .
2020 ഓഗസ്റ്റ് ഏഴിന് നടന്ന വിമാനദുരന്തത്തിന് മൂന്ന് വര്‍ഷം പൂര്‍ത്തിയാവുമ്പോൾ ഇരകളായവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടന്നു. 2022ല്‍ വിമാന ദുരന്തത്തിന് രണ്ടുവര്‍ഷം പൂര്‍ത്തിയാവുമ്പോഴായിരുന്നു കുടുംബാരോഗ്യ കേന്ദ്രത്തിന് കെട്ടിടം പണിയണമെന്ന് തീരുമാനിച്ചത്. നഷ്ടപരിഹാരമായി ലഭിച്ച തുകയില്‍ നിന്നുള്ള വിഹിതമാണ് ഇവര്‍ ആതുരാലയത്തിനായി നല്‍കുക. മരിച്ചവരുടെ കുടുംബവും, അപകടത്തില്‍ പരുക്കേറ്റവരും ഉള്‍പ്പെടുന്ന ചാരിറ്റബിള്‍ ഫൗണ്ടേഷൻ മലബാര്‍ ഡെവലപ്മെന്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് കെട്ടിട നിര്‍മാണം.35 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന കെട്ടിടത്തിന്റെ നിര്‍മാണപ്രവൃത്തി ആറുമാസത്തിനകം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ലാബ്, ഒപി, രോഗികള്‍ക്കുള്ള ഇരിപ്പിട സൗകര്യം, ഫാര്‍മസി എന്നിവയായിരിക്കും പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുക.

