ഇംഫാൽ: മണിപ്പൂരിലെ അക്രമങ്ങൾ അവസാനിപ്പിക്കാൻ ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് എൻഡിഎ സഖ്യകക്ഷിയായ കുകി പീപ്പിൾസ് അലയൻസ് (കെപിഎ) മണിപ്പൂരിലെ ബിജെപി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു. എന്നാല്‍ രണ്ട് എംഎൽഎമാരുടെ കെപിഎയുടെ പുറത്തുപോകൽ ഭരണകക്ഷിയെ ബാധിക്കില്ല.
എൻഡിഎ വിടുന്ന കാര്യം വ്യക്തമാക്കി കെപിഎ പ്രസിഡന്‍റ് ടോങ്മാങ് ഹോകിപ് ഗവർണർക്ക് കത്തയച്ചതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ‘നിലവിലെ അവസ്ഥ സൂക്ഷ്മമായി വിലയിരുത്തി മണിപ്പൂരിൽ മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള സർക്കാരിനുള്ള പിന്തുണ ഫലവത്തല്ല എന്ന് മനസ്സിലാക്കുന്നു. അതനുസരിച്ച്, മണിപ്പൂർ സർക്കാരിനുള്ള കെപിഎയുടെ പിന്തുണ ഇതിനാൽ പിൻവലിച്ചു, ഇനി അത് അസാധുവായി കണക്കാക്കാം’ -കത്തിൽ വ്യക്തമാക്കുന്നു.
60 അംഗ നിയമസഭയിൽ 32 അംഗങ്ങളുള്ള ബിജെപിയാണ് ഏറ്റവും വലിയ ഒറ്റകക്ഷി. ഇതിനുപുറമെ എൻപിഎഫിന്റെ അഞ്ച് എംഎൽഎമാരും മൂന്ന് സ്വതന്ത്രരും ബിജെപിക്ക് ഒപ്പമുണ്ട്. പ്രതിപക്ഷ നിരയിൽ എൻപിപി 7, കോൺഗ്രസ് 5, ജെഡി (യു) 6 എന്നിങ്ങനെയാണ് കക്ഷി നില.
മെയ് 3 ന് വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിൽ, പട്ടികവർi (എസ്ടി) പദവിക്ക് വേണ്ടിയുള്ള മെയ്തി സമുദായത്തിന്റെ ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ ‘ആദിവാസി ഐക്യദാർഢ്യ മാർച്ച്’ സംഘടിപ്പിച്ചതിന് ശേഷമാണ് അക്രമം പൊട്ടിപ്പുറപ്പെട്ടത്. അക്രമത്തിൽ ഇതുവരെ 160-ലധികം പേർ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

