
സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ബത്തേരിയിൽ ഉണ്ടായ അപകടത്തിൽ മരണം മൂന്നായി. ചികിത്സയിൽ കഴിയുകയായിരുന്ന പതിമൂന്നുകാരനും മരിച്ചതോടെയാണ് മരണം മൂന്നായത്. ജലീൽ – സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസ് ആണ് ചികിത്സയിലിരിക്കേ മരിച്ചത്.ഏപ്രിൽ 22 നാണ് ബത്തേരി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ സ്ഫോടനമുണ്ടായത്. സംഭവത്തിൽ ഫെബിനൊപ്പമുണ്ടായ മുരളി (16), അജ്മല്‍ (14) എന്നിവർ ഏപ്രിൽ 26 ന് മരിച്ചിരുന്നു.
ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് ഫെബിൻ ഫിറോസ് മരിച്ചത്. ഏപ്രിൽ 22ന് ആയിരുന്നു സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ച് ബത്തേരി കുപ്പാടി കാരക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ അപകടം ഉണ്ടായത്. മണ്ണാർക്കാട് സ്വദേശിയുടെ ആളൊഴിഞ്ഞ ഷെഡ്ഡിനുള്ളിൽ ഉച്ചയ്ക്ക് ഒന്നിനായിരുന്നു സ്ഫോടനം ഉണ്ടായത്.
കുട്ടികൾ കളിക്കുന്നതിനിടെ ആയിരുന്നു സ്ഫോടനം ഉണ്ടായത്. പ്രദേശവാസികളായ മൂന്ന് കുട്ടികൾക്ക് സ്ഫോടനത്തിൽ പരിക്കേൽക്കുകയും ചെയ്തു.
സ്ഫോടനത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയവേ നാലാം ദിവസം മുരളി (16), അജ്മൽ (14) എന്നീ കുട്ടികൾ മരിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ബത്തേരി പൊലീസ് അന്വേഷണം നടത്തി വരികയാണ്. സ്ഫോടനം നടന്ന കെട്ടിടം നേരത്തെ പടക്കനിർമ്മാണ ശാലയായിരുന്നു. ഇവിടെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടന്നിരുന്ന വെടിമരുന്നിന് തീ പിടിച്ചാണ് സ്ഫോടനം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

