കണ്ണൂർ∙ സ്വർണക്കടത്തുകേസ് പ്രതി സ്വപ്ന സുരേഷ്, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ബെംഗളൂരുവിലെ ഒടിടി പ്ലാറ്റ്ഫോം സിഇഒ വിജേഷ് പിള്ളയെ പൊലീസ് ചോദ്യം ചെയ്യുന്നു. സിപിഎം തളിപ്പറമ്പ് ഏരിയ സെക്രട്ടറി സന്തോഷ്, തളിപ്പറമ്പ് പൊലീസിൽ നൽകിയ പരാതിയിലാണ് ചോദ്യം ചെയ്യൽ.
മാർച്ച് 9നു ഫെയ്സ്ബുക് ലൈവിലൂടെ സ്വപ്ന സുരേഷ്, എം.വി.ഗോവിന്ദനെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിച്ച് പൊതുജന മധ്യത്തിൽ അപമാനിച്ചെന്നാണു പരാതി. 2–ാം പ്രതിയായ വിജേഷ് പിള്ള സ്വപ്നയെ സമീപിച്ച് മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ ആരോപണങ്ങൾ പിൻവലിച്ചാൽ 30 കോടി രൂപ നൽകാമെന്ന് എം.വി.ഗോവിന്ദൻ അറിയിച്ചിട്ടുണ്ടെന്നും ആരോപണങ്ങൾ പിൻവലിച്ചില്ലെങ്കിൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പറഞ്ഞതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

