കണ്ണൂരില്‍ നടക്കുന്ന സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള സെമിനാറില്‍ പങ്കെടുക്കാനൊരുങ്ങി മുതിർന്ന കോൺഗ്രസ് നേതാവ് കെ വി തോമസ്. ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രാഷ്ട്രീയ തീരുമാനം പ്രഖ്യാപിക്കുകയാണെന്ന് എന്ന ആമുഖത്തോടെയാണ് സെമിനാറിൽ പങ്കെടുക്കുന്ന വിവരം കെ വി തോമസ് മാധ്യമങ്ങളെ അറിയിച്ചത്.
സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായിമാര്‍ച്ച് മാസത്തില്‍ താന്‍ സംസാരിച്ചിരുന്നു. സെമിനാറിന്റെ കാര്യം അന്നുതന്നെ അറിയിച്ചിരുന്നുവെന്നും സെമിനാറില്‍ പങ്കെടുക്കാനുള്ള താല്‍പര്യം സോണിയാ ഗാന്ധിയേയും താരിഖ് അന്‍വറിനേയും അറിയിച്ചെന്നും കെ വി തോമസ് പറഞ്ഞു. ശശി തരൂരിന് സെമിനാറില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് താന്‍ അറിഞ്ഞത് വാര്‍ത്തകളിലൂടെയാണ് എന്നും അദ്ദേഹം വ്യക്തമാക്കി. കോൺഗ്രസ് സംസ്കാരമുള്ളയാളാണ് താനെന്നും സെമിനാറിൽ പങ്കെടുത്ത് പറയാനുള്ളത് പറയുമെന്നും കെ.വി.തോമസ് പറഞ്ഞു. സെമിനാറിൽ പങ്കെടുക്കുന്നതിനായി നോട്ട് തയാറാക്കിയിട്ടുണ്ടെന്നുംബിജെപിയെ എതിർക്കുന്നവർ ഒറ്റക്കെട്ടായി നിൽക്കണമെന്നും ഇത് ദേശീയ പ്രശ്നമാണെന്നും കെ വി തോമസ് പറഞ്ഞു. ”സെമിനാറിൽ പങ്കെടുക്കും. പാർട്ടി വിട്ടുപോകില്ല. സെമിനാറിനായി തയാറെടുത്തു കഴിഞ്ഞു. അരമണിക്കൂറാണ് അനുവദിച്ചിരിക്കുന്നത്. നെഹ്റുവിയൻ വീക്ഷണം സെമിനാറിൽ അവതരിപ്പിക്കുമെന്നും കെ വി തോമസ് പറഞ്ഞു.‘സിപിഐഎം സെമിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച ശേഷം പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി പാര്‍ട്ടി നേതൃത്വം മുഴക്കി. ഞാന്‍ പാര്‍ട്ടിയില്‍ പെട്ടെന്ന് പൊട്ടിമുളച്ചയാളല്ല. അച്ചടക്കത്തോടെയാണ് നാളിതുവരെ ഈ പാര്‍ട്ടിക്കൊപ്പം നിന്നിട്ടുള്ളത്. പാര്‍ട്ടി ഏല്‍പ്പിച്ച എല്ലാ ചുമതലകളും കൃത്യമായി നിര്‍വഹിച്ചു. എന്നിട്ടും ഭീഷണിപ്പെടുത്തുന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. സീറ്റ് നിഷേധിച്ചപ്പോഴും പാര്‍ട്ടിയ്‌ക്കെതിരായി ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ആരോടും അന്നും ഇന്നും സീറ്റ് ചോദിച്ച് കടുംപിടുത്തമുണ്ടായിട്ടില്ല. എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന ഭീഷണി ശരിയായില്ലെന്നും കെ വി തോമസ് പറഞ്ഞു.തിരുത തോമസ് എന്ന് ഒപ്പമുള്ളവര്‍ പരിഹസിച്ചു. പാര്‍ട്ടിയെ ഉപയോഗിച്ച് പത്ത് പൈസയുണ്ടാക്കിയിട്ടില്ല. എന്നെ പുറത്താക്കാന്‍ കെ സുധാകരന് യാതൊരു അധികാരവുമില്ല. ഞാന്‍ എഐസിസി അംഗമാണ്. വര്‍ഗീയതയ്‌ക്കെതിരായി ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ ഒന്നിക്കേണ്ടതുണ്ട്. സ്റ്റാലിന്‍ പങ്കെടുക്കുന്ന സെമിനാറിലാണ് ഞാന്‍ പങ്കെടുക്കുന്നത്. ആശയപരമായി സെമിനാറിന് വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്. അതിനാല്‍ സെമിനാറില്‍ പങ്കെടുത്തേ പറ്റൂ’. കെ വി തോമസ് പറഞ്ഞു.
പുറത്താക്കാന്‍ കെപിസിസിക്ക് അധികാരമില്ല;പരമാവധി അപമാനിച്ചു,പോകുന്നത് സിപിഎമ്മിലേക്കല്ല സെമിനാറിലേക്ക്

