കോഴിക്കോട്: മുഖ്യമന്ത്രി പ്രഖ്യാപിച്ച കമ്യൂണിറ്റി കിച്ചനുകൾ പലയിടങ്ങളിലും സാമൂഹ്യ ദുരന്തമാവുന്നുണ്ടെന്ന് ദലിത് ലീഗ് സംസ്ഥാന പ്രസിഡന്റ് യു സി രാമൻ എക്സ് എം എൽ എ പറഞ്ഞു. കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിൽ കമ്യൂണിറ്റി കിച്ചനിൽ ഭക്ഷണം കഴിച്ചതിന് എൺപത്തിയഞ്ചുകാരനായ മുതിർന്ന പൗരനോട് സൗജന്യ റേഷൻ തരുന്നുണ്ടല്ലോ, അത് നക്കിയാൽ പോരേയെന്ന് ചോദിച്ച് ഒരു സന്നദ്ധ പ്രവർത്തകൻ ആക്രോഷിച്ചത്രേ, അതും മുഖ്യമന്ത്രിയുടെ പാർട്ടിക്കാരനായ സന്നദ്ധ പ്രവർത്തകൻ എന്നത് വിഷയത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നെന്നും യു സി രാമൻ പ്രസ്താവനയിൽ പറഞ്ഞു.
മലപ്പുറത്ത് ശകാരം സി പി എം പ്രവർത്തകന്റെ വകയാണെങ്കിൽ, പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ വിളിച്ച് ഭക്ഷണ സാധനം ചോദിച്ച പാവങ്ങളായ തിരുവനന്തപുരം നാലാംചിറ ചെഞ്ചേരി കോളനി നിവാസികളെ അപഹസിക്കാനും ഭീഷണിപ്പെടുത്താനും പോലീസ് തന്നെയാണ് എത്തിയതെന്നത് സൂചിപ്പിക്കുന്നത് ഇതൊന്നും ഒറ്റപ്പെട്ടതല്ല എന്നതാണ്. പൊതു സമൂഹം ഇതിനെതിരെ ജാഗരൂഗരാവണമെന്നും യു സി രാമൻ ആവശ്യപ്പെട്ടു.
ഇത്തരം വിഷയങ്ങളിൽ യുക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കേന്ദ്ര സംസ്ഥാന മനുഷ്യാവകാശ കമ്മീഷനുകൾക്കും പരാതിയയക്കുമെന്നും യു സി രാമൻ പ്രസ്താവനയിലൂടെ അറിയിക്കുന്നു.

