കോഴിക്കോട്: ആവേശകരമായ അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് ജില്ലയ്ക്ക് കിരീടം. വാശിയേറിയ ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ കണ്ണൂർ ജില്ലയെ മൂന്ന് പോയിന്റിന് പിന്നിലാക്കിയാണ് ആതിഥേയ ജില്ലയായ കോഴിക്കോട് സ്വർണക്കപ്പിൽ മുത്തമിട്ടത്. നിലവിൽ കേരള കലോത്സവ ജേതാക്കളിൽ ഏറ്റവും കൂടുതൽ തവണ കിരീടം സ്വന്തമായിക്കിയ റെക്കോർഡ് വിട്ടുകൊടുക്കാതെ ഇത്തവണയും ഉറപ്പിച്ചു വെച്ചിരിക്കുകയാണ് കോഴിക്കോട്.
മത്സരങ്ങള്‍ക്കൊടുവില്‍ വിജയികളെ പ്രഖ്യാപിച്ചപ്പോള്‍ 938 പോയിന്റ് നേടിയാണ് കോഴിക്കോട് ഒന്നാമതെത്തിയത്. 918 പോയിന്റ് നേടി കണ്ണൂർ രണ്ടാം സ്ഥാനവും സ്വന്തമാക്കി. 916 പോയിന്റുകള്‍ നേടിയ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശൂർ (910), മലപ്പുറം (875) എന്നീ ജില്ലകളാണ് നാലും അഞ്ചും സ്ഥാനത്ത്.
സ്‌കൂളുകളില്‍ പാലക്കാട് ഗുരുകുലം ഹയര്‍സെക്കണ്ടറി സ്‌കൂളാണ് 156 പോയിന്റുകളോടെ ഒന്നാമതെത്തിയത്. തൊട്ടു പിന്നിൽ 142 പോയിന്റുകള്‍ നേടി തിരുവനന്തപുരം കാർമൽ ഇഎം എച്ച്.എസ്.എസ് വഴുതക്കാടും, 114 പോയിന്റുകള്‍ നേടി കാസർഗോഡ് കാഞ്ഞങ്ങാട് ദുർഗ എച്ച്.എസ്.എസും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷം നടന്ന ഇത്തവണത്തെ കലോത്സവത്തിന് പ്രതീക്ഷിച്ചതിനേക്കാൾ വലിയ ജനപിന്തുണയുണ്ടായിരുന്നു. അതുകൊണ്ട് തന്നെ വലിയ വിജയമാണ് പരിപാടി കൈവരിച്ചത്. വിവിധ സ്‌കൂളുകളിൽ നിന്നുള്ള 14,000 കുട്ടികൾ കലോത്സവത്തിൽ പങ്കെടുത്തു. ഹൈസ്‌ക്കൂൾ വിഭാഗത്തിൽ 96 ഉം ഹയർ സെക്കന്ററി വിഭാഗത്തിൽ 105 ഉം, സംസ്‌കൃതോത്സവത്തിൽ 19 ഉം അറബിക് കലോത്സവത്തിൽ 19 ഉം ഇനങ്ങളടക്കം 239 ഇനങ്ങളാണ് ഇത്തവണ ഉണ്ടായിരുന്നത്. പ്രധാന വേദിയായ വിക്രം മൈതാനി ഉൾപ്പടെ 24 വേദികളിലായിരുന്നു വിദ്യാർത്ഥികൾ വിവിധ കലാപ്രകടനങ്ങൾ കാഴ്ചവെച്ചത്.