കോഴിക്കോട് അത്യധിക പ്രൗഢിയോടെ അരങ്ങേറുന്ന അറുപത്തൊന്നാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ വ്യത്യസ്ത ഭാവങ്ങൾ ആസ്വാദിക്കുന്ന കൗതുകത്തിലാണ് അവസാന ദിവസവും കൊല്ലത്ത് നിന്നെത്തിയ ജൂനിയർ അറബി ടീച്ചർ ഡോ. ഹാഷ്‌മി എ. കലാമാമാങ്കത്തെ കുറിച്ച് ചോദിച്ചപ്പോൾ ഇവിടുത്തെ ജനപിന്തുണ കണ്ട് ഞെട്ടി എന്നായിരുന്നു ജനശബ്ദത്തോടുള്ള ഹഷ്മി ടീച്ചറുടെ ആദ്യ പ്രതികരണം. തെക്കൻ കേരളത്തിൽ പൊതുവെ ഇത്തരത്തിലുള്ള ഒരു ആവേശവും ആരവവും പിന്തുണയും ജനങ്ങളുടെ ഭാഗത്തു നിന്ന് കണ്ടിട്ടില്ല എന്നും ടീച്ചർ അറബിയിൽ പിഎച്ച് ഡി നേടിയ ഡോ. ഹാഷ്‌മി പറഞ്ഞു.
‘പ്രായഭേദമന്യേ കുട്ടികൾ മുതൽ വൃദ്ധർ വരെ കലോത്സവത്തിന് കാണികളായി വന്നിരുന്ന് ആസ്വദിക്കുന്നത് കാണാൻ വല്ലാത്ത സൗന്ദര്യം ഉണ്ട്. കൂടാതെ വിവിധ സ്റ്റാളുകളിലായി നിറഞ്ഞ കോഴിക്കോടൻ രുചിക്കൂട്ടുകളുടെയും സുലൈമാനിയുടെയും സ്വാദെല്ലാം തീർച്ചയായും പുതിയ അനുഭവം തന്നെയാണ്. വിദ്യാർത്ഥികളുടെ കാര്യമാണെങ്കിൽ അത്രത്തോളം ആത്മാർത്ഥമായി എൻജോയ് ചെയ്താണ് ഓരോരുത്തരും വേറിട്ടതും പുതുമ നിറഞ്ഞതുമായ അത്യുഗ്രൻ മത്സരങ്ങൾ വേദിയിൽ കാഴ്ചവെക്കുന്നത്. പ്രതേകിച്ചും മലബാറുകാരുടെ മത്സരമികവും നാട്ടുകാരുടെ ജനപിന്തുണയും സ്നേഹവും കാണുമ്പോൾ ഞങ്ങളുടെ തെക്കൻ കേരളത്തിനും ഇത്തരത്തിൽ ഉയർന്നു വരണമെന്ന അതിയായ ആഗ്രഹം ഉടലെടുത്തിരിക്കുകയാണ്. നിലവിൽ കൊല്ലം ഏഴാം സ്ഥാനത്തു നിൽക്കുന്നതിനാൽ തന്നെ ഒന്നാം സ്ഥാനത്തോട്ട് ഞങ്ങൾക്കും എത്തണമെന്ന സ്വപനം ജനിപ്പിക്കുന്നത്രയും വലിയ രീതിയിൽ അതീവ ഗംഭീരമായിട്ടാണ് മലബാറുകാർ ഈ കലാവിരുന്ന് ഒരുക്കിയിരിക്കുന്നത്’. അതിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഏറെ സന്തോഷമുണ്ടെന്നും ഹാഷ്‌മി ടീച്ചർ പറഞ്ഞു.
ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം അതിന്റെ സമാപന ദിവസത്തിൽ എത്തി നിൽക്കുമ്പോഴും ഇന്നലെയും ഇന്നുമായി കലോത്സവനഗരിയിലേക്ക് വൻ ജനപ്രവാഹമാണ് ഒഴുകിയെത്തുന്നത്. അതെല്ലാം മലബാറുകാർക്ക് കലയോടുള്ള സ്നേഹത്തിന്റെ അടുപ്പത്തിന്റെ അടയാളമാണ്.