സംസഥാന സ്കൂൾ കലോത്സവത്തിൽ കഴിഞ്ഞ ദിവസം നടന്ന ഹയർസെക്കൻഡറി വിഭാഗം ഒപ്പനമത്സരത്തിനിയടിൽ സ്വന്തം കൈയിലെ കുപ്പിവളപൊട്ടി വെള്ളക്കുപ്പായത്തിലാകെ രക്തം പടർന്നെങ്കിലും തോറ്റുകൊടുക്കില്ലെന്ന വാശിയിലായിരുന്നു വയനാട് പനമരം ജി.എച്ച്.എസ്.എസിലെ ആമിന നിബ. ഒപ്പനയുടെ തുടക്കത്തിൽത്തന്നെ കുപ്പിവളപൊട്ടി ആമിനയുടെ കൈയിൽനിന്ന് രക്തം വാർന്നു. എന്നാൽ അവളുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ എ ഗ്രേഡോടെയാണ് പനമരം ജി.എച്ച്.എസ്.എസിലെ ആമിനയും കൂട്ടുകാരും വയനാട്ടിലേക്ക് ചുരംകയറുന്നത്.
മത്സരത്തിനിടയിൽ രക്തത്തുള്ളികൾ സഹമത്സരാർഥികളുടെ വസ്ത്രത്തിലേക്കും തെറിച്ചു.മത്സരത്തിന്റെ അവസാനമായപ്പോഴേക്കും ആമിനയുടെ വസ്ത്രത്തിലാകെ രക്തംപടർന്നു. ഇത് കണ്ട് സഹമത്സരാർഥികളും കാഴ്ചക്കാരും ഞെട്ടിയെങ്കിലും യാതൊന്നും സംഭവിക്കാത്തമട്ടിൽ ആമിന ഒപ്പനപ്പാട്ടിന്റെ താളത്തിനൊപ്പം ചുവടുവെക്കുകയായിരുന്നു.
മത്സരം കഴിഞ്ഞയുടൻ കുഴഞ്ഞുവീണ ആമിനയെ ആശുപത്രിയിലേക്ക് മാറ്റി.വയനാട് ജില്ലയിൽനിന്ന് അപ്പീലുമായാണ് വിദ്യാർഥികൾ സംസ്ഥാനതലത്തിൽ മത്സരിക്കാനെത്തിയത്. പരിശീലകരൊന്നുമില്ലാതെ സ്വന്തമായാണ് കുട്ടികൾ ഒപ്പന പഠിച്ചത്. ഏറ്റവും അവസാനം വേദിയിലെത്തിയ ടീമായിരുന്നു പനമരം ജി.എച്ച്.എസ്.എസിന്റേത്.