രാമനാട്ടുകര ബൈപ്പാസില കൊടല്‍ നടക്കാവ് വയല്‍ക്കരയില്‍ കഴിഞ്ഞ ദിവസം ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്നും ആയതിനാൽ അയാൾക്കെതിരെ മനഃപൂർവമല്ലാത്തനരഹത്യയ്ക്ക് കേസെടുത്തിട്ടുണ്ടെന്നും പോലീസ്. വാഹനം ഓടിച്ച മണ്ണാര്‍ക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ് കേസെടുത്തത്.
കാറിലുണ്ടായിരുന്ന മടവൂര്‍ അരങ്കില്‍ താഴം എതിരംമല കോളനിയിലെ കൃഷ്ണന്‍കുട്ടി (55), ഭാര്യ സുധ (45) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
കൂടെ ഉണ്ടായിരുന്ന മകന്‍ അരുണ്‍ (21), സുഹൃത്ത് കാര്‍ ഡ്രൈവര്‍ കണ്ണൂര്‍ സ്വദേശി അലി, കൂടാതെ അപകടത്തിൽ പെട്ട ഗുഡ്സ് ഓട്ടോയിലുണ്ടായിരുന്ന ചേളാരി പടിക്കല്‍ ഒറ്റതിങ്ങില്‍ അന്‍വര്‍ (44), സമീറ (38) എന്നിവർ ഗുരുതരമായ പരിക്കുകളോടെ മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
വ്യാഴാഴ്ച വൈകീട്ട് അഞ്ചുമണിയോടെ ഇളയമകന്‍ അഭിജിത്തിനെ എറണാകുളത്ത് പഠനസ്ഥലത്ത് എത്തിച്ച് തിരിച്ചുവരുമ്പോഴാണ് അപകടം നടന്നത്.
കോഴിക്കോട് ഭാഗത്തുനിന്ന് അതിവേഗത്തില്‍ തെറ്റായവശത്തുകൂടെവന്ന ലോറി എതിരേവന്ന കാറില്‍ ഇടിക്കുകയായിരുന്നു. കാറിനെ വലിച്ചിഴച്ച് മുന്നോട്ടുപോയ ലോറി, ഗുഡ്സ് ഓട്ടോയിലും ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും ഓട്ടോ ഭാഗികമായും തകര്‍ന്നു. ലോറിയുടെ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടെങ്കിലും പോലീസ് പിടിക്കുകയായിരുന്നു. കാര്‍ ലോറിക്കടിയില്‍പ്പെട്ടതിനാല്‍ ക്രെയിന്‍ ഉപയോഗിച്ച് ലോറി ഉയര്‍ത്തിയാണ് അപകടത്തിൽ പെട്ടവരെ പുറത്തെടുത്തത് .

