കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് മൂന്ന് ദിവസം പ്രായമായ കുഞ്ഞിനെ യുവതി തട്ടിയെടുത്ത സംഭവത്തിൽ അറസ്റ്റിലായ നീതു കുഞ്ഞിനെ തട്ടിയെടുത്തത് കാമുകനായ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാൻ.നീതു വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച കാമുകന്‍ ഇബ്രാഹിം ബാദുഷയെ ബ്ലാക്ക് മെയില്‍ ചെയ്യാനായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
വിവാഹ വാഗ്ദാനം നല്‍കി ഇബ്രാഹിം ബാദുഷ നീതുവില്‍ നിന്ന് 30 ലക്ഷം രൂപയോളം തട്ടിയെടുത്തിരുന്നു. ഇത് തിരികെ വാങ്ങിക്കാന്‍ വേണ്ടി കൂടിയായിരുന്നു നീതു കുഞ്ഞിനെ തട്ടിയെടുത്തത്.നീതു ഇബ്രാഹിമിനെ പരിചയപ്പെട്ടത് ടിക് ടോക്ക് വഴിയാണ് ഒന്നര വര്‍ഷം മുന്‍പാണ് ഇരുവരും തമ്മില്‍ പരിചയപ്പെട്ടത്. നീതുവിന്റെ ഭര്‍ത്താവ് വിദേശത്താണ് ജോലി ചെയ്തിരുന്നത്. എന്നാല്‍ ഇത് മറച്ചുവെച്ച് ഇബ്രാഹിമിനെ പറഞ്ഞ് വിശ്വസിപ്പിച്ചത് താന്‍ വിവാഹമോചിതയാണെന്നാണ്. ഇരുവരും തമ്മില്‍ അടുപ്പത്തിലാകുകയും ചെയ്തത് ഇതിന് ശേഷമാണ്.
ഇബ്രാഹിം ബാദുഷയുടെ സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു നീതു. ഇരുവരും ചേര്‍ന്ന് മറ്റൊരു സ്ഥാപനം തുടങ്ങിയിരുന്നു. ഇതിനിടെയാണ് സാമ്പത്തിക ഇടപാട് നടക്കുന്നത്.അതേസമയം, നീതു ഇബ്രാഹിമില്‍ നിന്ന് ഗര്‍ഭം ധരിക്കുകയും അത് അലസിപോവുകയും ചെയ്തിരുന്നതായും തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വരുത്തി തീര്‍ക്കാനായിരുന്നു നീതുവിന്റെ ശ്രമമെന്നും പൊലീസ് പറഞ്ഞു.നീതു ഗര്‍ഭിണിയായ വിവരം ഇബ്രാഹിമിനും വിദേശത്തുള്ള ഭര്‍ത്താവിനും അറിയാമായിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തി കുട്ടിയെ തട്ടിക്കൊണ്ട് പോയത്. ഇതിനായി വിശദമായ ആസൂത്രണം തന്നെ നീതു നടത്തിയിരുന്നു. നീതുവിന്റെ ആണ്‍സുഹൃത്ത് ഇബ്രാഹിം ബാദുഷയെ കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
തട്ടിയെടുത്ത കുഞ്ഞ് ഇബ്രാഹിമിന്റേതാണെന്ന് വിശ്വസിപ്പിച്ച് വരുതിയിലാക്കാനായിരുന്നു ശ്രമം. പലപ്പോഴായി ഇബ്രാഹിം തന്റെ പക്കല്‍ നിന്ന് പണവും സ്വര്‍ണവും കൈക്കലാക്കിയിട്ടുണ്ടെന്നും നീതു പോലീസിനോട് പറഞ്ഞു
പല തവണ നീതു ഗൈനക്കോളജി വിഭാഗത്തിലെത്തിയതായും വിവരമുണ്ട്.അതേസമയം, കുട്ടിയെ തട്ടിയെടുത്തതിന് പിന്നില്‍ കുഞ്ഞുങ്ങളെ കടത്തുന്ന റാക്കറ്റല്ലെന്ന് പൊലീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. നീതു കുറ്റം ചെയ്തത് തനിയെ ആണെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ പറഞ്ഞിരുന്നു.
വ്യാഴാഴ്ച വൈകീട്ടായിരുന്നു കോട്ടയം മെഡിക്കല്‍ കോളേജില്‍ നവജാത ശിശുവിനെ മോഷ്ടിക്കാന്‍ ശ്രമം നടന്നത്. നേഴ്സിന്റെ വേഷത്തിലെത്തിയ നീതു ചികിത്സിക്കാനെന്ന വ്യാജേന കുഞ്ഞിനെ വാങ്ങി കടന്നു കളയുകയായിരുന്നു.
കുഞ്ഞിന് മഞ്ഞപ്പുണ്ടെന്നും ചികിത്സിക്കണമെന്നും പറഞ്ഞാണ് ഗൈനക്കോളജി വിഭാഗത്തിലെത്തിയ നീതു കുഞ്ഞിനെ കൊണ്ടുപോയത്. കുഞ്ഞിനെ കൊണ്ടുപോയി അരമണിക്കൂര്‍ കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെയെത്തിക്കാത്തതോടെ അമ്മ ആശുപത്രി അധികൃതരെ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.