കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ സമരം ചെയ്യുന്ന കർഷകരുടെ ട്രാക്ടർ റാലി തുടങ്ങി. റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന കിസാൻ പരേഡിന് മുന്നോടിയായുള്ള റിഹേഴ്സൽ റാലിയാണ് ഇന്ന് നടക്കുന്നത്. തിക്രി, ഗാസിപൂർ, സിംഘു അടക്കമുള്ള സ്ഥലങ്ങളിൽ നിന്നുള്ള കർഷകർ ടാക്ടറുമായി മനേസ്വർ-പൽവാൽ ഹൈവേയിലെത്തും. അവിടെ നിന്നും ഹൈവേയിലൂടെ ഡൽഹി അതിർത്തിയിലേക്ക് എത്തും. കർഷകർ നടത്തുന്ന റിഹേഴ്സൽ റാലി ഡൽഹി അതിർത്തിയായ ഗാസിപൂരിലെത്തുെമന്ന് ഭാരതീയ കിസാൻ യൂണിയൻ വക്താവ് രാകേഷ് ടിക്കായത്ത് പറഞ്ഞു.കേന്ദ്ര സർക്കാർ കർഷകരുമായി നടത്തുന്ന എട്ടാംവട്ട ചർച്ച നാളെ നടക്കും.
ടാക്ടർ റാലിയുടെ പശ്ചാത്തലത്തിൽ കുണ്ഡ് ലി-മനേസ്വർ-പൽവാൽ ടോൾ പ്ലാസയിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റിപ്പബ്ലിക് ദിനത്തിൽ രാജ്യ തലസ്ഥാനമായ ഡൽഹി കൂടാതെ എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും കർഷകർ ട്രാക്ടർ റാലി സംഘടിപ്പിക്കുന്നുണ്ട്. കർഷക സംഘടനകൾ പ്രഖ്യാപിച്ച 15 ദിവസത്തെ പ്രതിഷേധങ്ങളും തുടരുകയാണ്. ഈ മാസം 18ന് പ്രതിഷേധങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ച് വനിതകൾ അണിനിരക്കും.