ശബരിമലയിലേക്ക് ഹെലികോപ്റ്ററിൽ വരുന്നവർക്ക് പ്രത്യേക പരിഗണന നല്കനാകില്ലെന്ന് കോടതി.ശബരിമലയിലേക്ക് ഹെലികോപ്‌ടർ സർവീസ് നടത്തുന്നുവെന്നായിരുന്നു എൻഹാൻസ് ഏവിയേഷൻ സർവീസസ് എന്ന സ്വകാര്യ സ്ഥാപനം വെബ്സൈറ്റിൽ പരസ്യം നൽകിയത്. ഇത് ശ്രദ്ധയിൽപ്പെട്ട കോടതി കഴിഞ്ഞ ദിവസം സ്വമേധയാ കേസെടുക്കുകയായിരുന്നു. ദേവസ്വം ബോർഡ് പരിഗണന നൽകേണ്ടത് തീർത്ഥാടകർക്കെന്ന് പറഞ്ഞ കോടതി ശബരിമലയിൽ രണ്ട് തരം തീർഥാടകരെ സൃഷ്ടിക്കാനാകില്ലെന്ന് വ്യക്തമാക്കി. സോപാനത്തിലെ ദർശനത്തിന് നിയന്ത്രണമുണ്ട്. ഹെലികോപ്റ്റർ വഴി വരുന്നവർക്ക് വിഐപി ദർശനവും പ്രത്യേക പരിഗണനയും നൽകാനാകില്ല. ശബരിമല തീർത്ഥാടകർക്ക് കൊച്ചിയിൽ നിന്നും നിലയ്ക്കൽ വരെയായിരുന്നു സ്വകാര്യ കമ്പനി, ഹെലികോപ്റ്റർ വാഗ്ദാനം ചെയ്തത്. കൊച്ചിയിൽ നിന്ന് ഹെലികോപ്ടറിൽ നിലക്കലിലെത്തിക്കുന്ന ഭക്തരെ അവിടെ നിന്ന് സന്നിധാനത്തേക്കു ഡോളിയിൽ കൊണ്ടുപോകുമെന്നും ദർശനം കഴിഞ്ഞ് ഭക്തരെ തിരിച്ച് ഹെലികോപ്ടറിൽ കൊച്ചിയിലെത്തിക്കുമെന്നുമായിരുന്നു പരസ്യം.
ദേവസ്വം ബോർഡ് പരിഗണന നൽകേണ്ടത് തീർത്ഥാടകർക്ക്; സ്വകാര്യ കമ്പനിയുടെ ‘ഹെലികോപ്റ്റർ’ പരസ്യത്തിനെതിരെ ഹൈക്കോടതി
