തിരുവനന്തപുരം കോർപറേഷനിൽ താത്കാലിക നിയമനത്തിന് പാർട്ടിക്കാരുടെ പട്ടിക തയ്യാറാക്കിയത് താനല്ലെന്നു മേയർ വ്യക്തമാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കത്ത് വ്യാജമെന്ന് മേയർ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യത്തിൽ മേയർക്കെതിരെ നടപടിയുണ്ടാകില്ല. മേയർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ട്. ഇങ്ങനെ കത്തെഴുതുന്ന സംവിധാനം സിപിഐഎമ്മിലില്ല. കത്തെഴുതിയത് ആരെന്ന് കണ്ടുപിടിക്കണം. നിയമനടപടി സ്വീകരിക്കുമെന്നും മേയർ പാർട്ടിയോട് വ്യക്തമാക്കിയിട്ടുണ്ട്.
ഗവർണറെ ചാൻസലർ സ്ഥാനത്തു നിന്ന് മാറ്റണോ എന്ന് ചർച്ച ചെയ്യേണ്ട സ്ഥിതിയാണ്. ആവശ്യമായ നടപടി സ്വീകരിക്കും. നിയമ നിർമാണത്തിന് സർക്കാരിന് നടപടി എടുക്കാം. ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോകാൻ ഗവർണർക്ക് അധികാരമില്ല.
ഗവർണറെ ഉപയോഗിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തെ തകർക്കാൻ ശ്രമം നടക്കുകയാണ്. സംഘപരിവാർ അജണ്ട നടപ്പാക്കാൻ ഗവർണറെ ഉപയോഗിച്ച് വിസിമാരെ തിരുകിക്കയറ്റാൻ ശ്രമം നടക്കുകയാണ്. ഇതിനെ നിയമപരമായും ഭരണഘടനാപരമായും എതിർക്കുമെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.

