തിരുവനന്തപുരം: ബസ്സുകളുടെ കാലപ്പഴക്കം വില്ലനായതോടെ കൃത്യസമയത്ത് ഓടിയെത്താൻ പ്രയാസപ്പെടുകയാണ് കെഎസ്ആർടിയുടെ പ്രീമിയം സർവീസായ ‘മിന്നൽ’. മറ്റു ബസ്സുകളേയും ട്രെയിനുകളേയും ഓടി തോൽപ്പിച്ചുകൊണ്ടാണ് മിന്നൽ ദീർഘദൂര യാത്രക്കാരുടെ പ്രിയപ്പെട്ട സർവീസായത്. ഒരു കാലത്ത് കെഎസ്ആർടിസിയിൽ ഏറ്റവും കൂടുതൽ ബുക്കിങ്ങ് ലഭിച്ച ബസുകളിൽ ഒന്നായിരുന്നു മിന്നലെങ്കിൽ ഇന്ന് ജീവൻ പണയം വെച്ചാണ് മിന്നൽ ബസ്സിലെ യാത്ര. കാലത്തിന് അനുസരിച്ച് ബസുകൾ മാറ്റാൻ കെഎസ്ആർടിസിക്കായിട്ടില്ലെന്നതാണ് പ്രധാന പ്രതിസന്ധി. സൂപ്പർഫാസ്റ്റ് ബസുകൾക്ക് 5 വർഷമാണ് സർവീസ് പെർമിറ്റ്. പിന്നീട് ഫാസ്റ്റ് പാസഞ്ചറായോ മറ്റ് പ്രാദേശിക സർവീസുകളിലോ ഉപയോഗിക്കും. എന്നാൽ 2015ൽ തുടങ്ങിയ കെസ്ആർടിസി മിന്നൽ ബസുകൾ ഇതുവരെ മാറ്റാൻ കെഎസ്ആർടിസി തയ്യാറായിട്ടില്ല. പഴക്കം ചെന്ന ബസുകളാണ് മിന്നലിന് വേണ്ടി സർവീസ് നടത്തുന്ന ബസ്സുകളെല്ലാം. ബസ്സുകൾ അഞ്ച് വർഷം സർവീസ് പൂർത്തിയാക്കിയപ്പോൾ പെർമിറ്റ് ഏഴു വർഷമായും പിന്നീട് ഒൻപത് വർഷമായും പുതുക്കുകയാണ് കെഎസ്ആർടിസി ചെയ്തത്. വാഹനത്തിന് കാലപ്പഴക്കം കൂടിയതോടെ റോഡിൽ പഴയപോലെ മിന്നൽ വേഗത്തിൽ കുതിക്കാൻ ബസ്സിന് കഴിയാതായി. മിന്നൽ സർവീസുകൾ രണ്ട് മണിക്കൂർ വരെ വൈകിയാണ് ഇപ്പോൾ ഓടുന്നത്. വാഹനം പഴകിയതോടെ ഡീസൽ ചെലവ് വളരെ വർധിച്ചിട്ടുണ്ട്. വണ്ടി തുരുമ്പ് എടുത്തതും സൈഡുകൾ ഇളകി അപകടരമായ അവസ്ഥയിൽ എത്തിയതും യാത്രക്കാർക്ക് മിന്നൽ ബസ്സിനോടുള്ള പ്രിയം കുറച്ചു. കൃത്യമായി അറ്റകുറ്റപ്പണി ചെയ്യാത്തതിനാൽ ബസിലെ പ്ലഗ് പോയിന്റുകളും തകരാറിലാണ്.