ന്യൂഡൽഹി∙ ഇന്ത്യൻ ക്രിക്കറ്റ് താരവും ഐപിഎലിൽ കൊൽക്കത്ത നൈറ്റ റൈഡേഴ്സ് ടീമിന്റെ ക്യാപ്റ്റനുമായ നിതീഷ് റാണയുടെ ഭാര്യ സച്ചി മാർവയ്ക്കു നേരെ ആക്രമണശ്രമം. ജോലി കഴിഞ്ഞു മടങ്ങവേ രണ്ടു യുവാക്കൾ ബൈക്കിൽ പിന്തുടരുകയും സച്ചി സഞ്ചരിച്ച കാറിൽ ഇടിക്കുകയും ചെയ്തെന്നാണ് പരാതി. സംഭവത്തിൽ ഡൽഹി പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു.
സംഭവം ഫോണിൽ പകർത്തിയ സച്ചി ഇത് തന്റെ സമൂഹമാധ്യമ അക്കൗണ്ടിൽ പങ്കുവയ്ക്കുകയും ചെയ്തു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്യാൻ പൊലീസ് ആദ്യം വിസമ്മതിച്ചെന്നും സച്ചി പറയുന്നുണ്ട്. നിങ്ങൾ സുരക്ഷിതമായി വീട്ടിൽ എത്തിയല്ലോ പിന്നെന്തിനാണ് കേസെടുക്കുന്നത്, അടുത്ത തവണ വാഹനത്തിന്റെ നമ്പർ നോട്ട് ചെയ്തു നൽകൂ എന്നാണ് പൊലീസ് ചോദിച്ചതെന്നാണ് സച്ചി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിൽ പറഞ്ഞു.
സംഭവത്തിന്റെ വിഡിയോ അടക്കം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സച്ചി അടുത്ത തവണ അവരുടെ ഫോൺ നമ്പർ കൂടി സംഘടിപ്പിച്ച് തരാമെന്ന് പൊലീസിനെ പരിഹസിക്കുകയും ചെയ്തു. സച്ചി പങ്കുവച്ച് വിഡിയോയിൽ അവരെ പിന്തുടരുന്ന യുവാക്കളെ കൃത്യമായി കാണാം. പൊലീസിന്റെ നിരുത്തരവാദപരമായി സമീപനത്തിനെതിരെ വൻ പ്രതിേഷധമാണ് സമൂഹമാധ്യമത്തിൽ ഉയർന്നിരിക്കുന്നത്.

