കൊച്ചിയിൽ നടിയെ പീഡിപ്പിച്ച് അശ്ലീല ദൃശ്യം പകർത്തിയ കേസിൽ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജാമ്യം നൽകരുതെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് ഉത്തരവ്. കഴിഞ്ഞ തിങ്കളാഴ്ചയാണ് സുനിയുടെ ജാമ്യാപേക്ഷയിൽ കോടതി വാദം പൂർത്തിയാക്കിയത്. കഴിഞ്ഞ ആറുവര്‍ഷമായി താന്‍ ജയിലിലാണെന്നും ജാമ്യം ലഭിച്ചിട്ടില്ലെന്നും കാണിച്ചാണ് സുനി ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ നടിയ്ക്ക് നേരിട്ടത് അതിക്രൂരമായ പീഡനമാണെന്ന് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ വാക്കാൽ നിരീക്ഷിച്ചിരുന്നു.ന്യായമായ സമയത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കിയില്ലെങ്കിൽ പ്രതികൾക്ക് ജാമ്യം നൽകാമെന്ന ജൂലൈ 13ലെ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് സുനി ഹർജി നൽകിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ പൂർത്തിയാക്കാൻ സുപ്രീം കോടതി സമയപരിധി നൽകിയെങ്കിലും കീഴ്‌ക്കോടതി കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.കേസിന്റെ വിചാരണ വേളയിൽ പൾസർ സുനിയെ കോടതിയിൽ നേരിട്ടു ഹാജരാക്കുന്ന കാര്യം വിചാരണക്കോടതി ഉറപ്പാക്കണമെന്നു കഴിഞ്ഞമാസം ഹൈക്കോടതി ഉത്തരവിട്ടിരുന്നു. നിലവിൽ എറണാകുളം സബ് ജയിലിൽ കഴിയുന്ന പൾസർ സുനിയെ വിഡിയോ കോൺഫറൻസിലൂടെയാണു വിചാരണയ്ക്കു ഹാജരാക്കുന്നത്. വിചാരണ വേളയിൽ കോടതിയിൽ നേരിട്ടു ഹാജരാകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൾസർ സുനി നൽകിയ ഹർജി അനുവദിച്ചാണ് ഉത്തരവ്. കേസിൽ 2017ലാണ് സുനി അറസ്റ്റിലാകുന്നത്.