മലപ്പുറം ജില്ലയിൽ രണ്ട് പേർക്ക് കോളറയാണെന്ന് സ്ഥിരീകരിച്ചു. 14 പേർ കൂടി സമാന രോഗ ലക്ഷ്യങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. വഴിക്കടവ് പഞ്ചായത്തിലെ കാരാക്കോടം പുഴയിലെ പമ്പിങ് സ്റ്റേഷനിൽ നിന്നും വരുന്ന ജനാലനിധിയുടെ വെള്ളവും, കിണറുകളിൽ നിന്നുള്ള വെള്ളവും ഉപയോഗിക്കുന്നവരിലാണ് രോഗ ലക്ഷണങ്ങൾ കണ്ടെത്തിയത്. ഭീതി വേണ്ടെന്നും ജാഗ്രത മതിയെന്നും ജില്ലാ മെഡിക്കൽ ഓഫീസർ രേണുക ആർ അറിയിച്ചു.
സമീപത്തുള്ള നിരവധി ഹോട്ടലുകളിലെ മലിന ജലം കാരാക്കോടം പുഴയിലേക്കാണ് തള്ളുന്നത്. പുഴകളിൽ വെള്ളം കുറയുന്ന ഈ സമയത്ത്, മലിന ജലം കൂടുതൽ കലരാനും പുഴയിലെ വെള്ളം മുഴുവൻ മലീനമാകാനും കാരണമായാതായി നാട്ടുകാർ പറയുന്നു. മലിനജലം തുറന്ന് വിട്ട ഹോട്ടലുകൾ അടപ്പിക്കുകയും നിയമ നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
ജില്ലാ മെഡിക്കൽ ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ച് പ്രതിരോധ നടപടികൾ വിലയിരുത്തിആവശ്യമായ നിർദേശങ്ങൾ നൽകി. കൂടാതെ രോഗപ്രതിരോധ നടപടികളുടെ ഏകോപനത്തിനായി വഴിക്കടവ് പഞ്ചായത്ത് ഓഫീസിൽ കൺട്രോൾ റൂം തുറക്കുകയും ചെയ്തു.

