കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ കുഞ്ഞിനെ സിഡബ്ല്യൂസിക്ക് മുന്നിൽ ഹാജരാക്കി. കുട്ടിയുടെ യഥാർത്ഥ ജനന സർട്ടിഫിക്കറ്റിലെ വിവരങ്ങൾ വ്യാജമാണെന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി കണ്ടെത്തിയിരുന്നു. കുഞ്ഞിനെ ദത്തെടുത്തയാളുടെ സഹോദരനാണ് കുഞ്ഞിനെ സിഡബ്ല്യുസിക്ക് മുന്നിൽ ഹാജരാക്കിയത്. കുട്ടി ഇനി സിഡബ്ല്യൂസിയുടെ സംരക്ഷണയിലായിരിക്കും. സർട്ടിഫിക്കറ്റ് പ്രകാരം ഓഗസ്റ്റ് 27നാണ് കുട്ടി ജനിച്ചത്. എന്നാൽ സർട്ടിഫിക്കറ്റിലെ മേൽവിലാസം ഉൾപ്പടെയുള്ള വിവരങ്ങൾ തെറ്റാണെന്ന് കണ്ടെത്തിയിരുന്നു. മാതാപിതാക്കളുടെ പേര് വിവരങ്ങളുൾപ്പടെ സിഡബ്ല്യുസി പരിശോധിക്കും. പൊലീസും സിഡബ്ല്യുസിയും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
കുട്ടി ജനിച്ചത് കളമശ്ശേരി മെഡിക്കൽ കോളേജിൽ തന്നെയാണെന്ന് സ്ഥിരീകരണം ഉണ്ട്. ജനിച്ചത് ഓഗസ്റ്റ് 22നാണെന്നാണ് ആശുപത്രി രേഖകൾ. തൃപ്പൂണിത്തുറ സ്വദേശികളുടെ കയ്യിൽ കുട്ടി എങ്ങനെ എത്തി എന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. കളമശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റായ അനിൽകുമാർ തന്നെ സമീപിച്ച് ജനന സർട്ടിഫിക്കറ്റിലെ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടെന്നാണ് പരാതിയുള്ളത്.

