തിരുവനന്തപുരം: സംസ്ഥാനത്ത് വെളളക്കരം കൂട്ടി. ജല അതോറിറ്റിയുടെ സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാണ് കരം കൂട്ടുന്നത്. ശനിയാഴ്ച മുതൽ വർധന പ്രാബല്യത്തിൽ വരുത്തി വിജ്ഞാപനമിറങ്ങി. ചില വിഭാഗങ്ങൾക്ക് മൂന്നുമടങ്ങോളം വർധനയുണ്ട്.വിവിധ വിഭാഗങ്ങളിൽ ഒരു കിലോ ലിറ്ററിന് (1000 ലിറ്റർ) 4.40 രൂപ മുതൽ 12 രൂപ വരെയായിരുന്നു നിരക്ക്. എന്നാൽ വില കൂട്ടിയതോടെ ലിറ്ററിന് ഒരു പൈസ കൂടി 14.4 രൂപ മുതൽ 22 രൂപ വരെ ആകും. അടുത്ത ബില്ല് മുതലാണ് പുതിയ നിരക്ക് നൽകേണ്ടതായി വരുന്നത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുളളവരെ വില വർധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കുടിവെള്ളക്കരം കൂട്ടാൻ ജനുവരിയിൽ എൽഡിഎഫ് അനുമതി നൽകിയിരുന്നു. ഇതിനുമുമ്പ് 2016ലാണ് വെളളക്കരം കൂട്ടിയത്. രണ്ടുവർഷം മുമ്പ് വർഷംതോറും അഞ്ചുശതമാനം വെളളക്കരം വർധിപ്പിക്കാനും തീരുമാനിച്ചിരുന്നു.

