ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിലാണ് വെള്ളക്കരം വർധിപ്പിച്ചതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു പരാതി പോലും ലഭിച്ചിട്ടില്ല. വെള്ളക്കരം കൂട്ടാതെ മുന്നോട്ട് പോകാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി പറഞ്ഞു.വെള്ളക്കരം കൂട്ടിയതിൽ ഇതുവരെ ഒരു ഫോൺകോൾ പോലും ലഭിച്ചിട്ടില്ല. ഒരുകുപ്പി വെള്ളം 20 രൂപയ്ക്ക് വാങ്ങുന്നവര്‍ക്ക് ലീറ്ററിന് ഒരു പൈസ അധികം നല്‍കാമെന്നും മന്ത്രി പറഞ്ഞു. കൂടിയ നിരക്ക് നല്‍കേണ്ടി വരിക മാര്‍ച്ച്, ഏപ്രില്‍ മാസത്തെ ബില്ലിലാണെന്നും അദ്ദേഹം ന്യായീകരിച്ചു. പുതിയ നിരക്കിൽ ഒരു കുടുംബത്തിന് വിവിധ സ്ലാബുകളിലായി ശരാശരി 250 രൂപ മുതൽ 400 രൂപ വരെ അധികം നൽകേണ്ടിവരും.ലീറ്ററിന് ഒരു പൈസ കൂട്ടാൻ എൽഡിഎഫ് കഴിഞ്ഞമാസം 13നു സർക്കാരിന് അനുമതി നൽകിയിരുന്നു. വെള്ളിയാഴ്ചയാണ് ഇത് ഉത്തരവായി പുറത്തിറങ്ങിയത്. ബജറ്റിലെ നികുതിനിർദേശങ്ങൾ ഏപ്രിൽ ഒന്നിനാണു പ്രാബല്യത്തിൽ വരുന്നതെങ്കിൽ, വാട്ടർ ചാർജ് വർധന വെള്ളിയാഴ്ച തന്നെ പ്രാബല്യത്തിലായി. മാർച്ചിനു ശേഷമാകും വർധനയെന്നാണ് മന്ത്രി റോഷി അഗസ്റ്റിൻ നേരത്തേ പറഞ്ഞിരുന്നത്.
വെള്ളക്കരം കൂട്ടിയത് ന്യായീകരിച്ച് മന്ത്രി; വർധിപ്പിച്ചത് ജനങ്ങൾക്കു ബുദ്ധിമുട്ട് ഉണ്ടാകാത്ത തരത്തിൽ

