സംവിധായിക നയനാ സൂര്യയുടെ മരണത്തിൽ ആദ്യം കേസ് അന്വേഷിച്ച അന്വേഷണ സംഘത്തിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാട്ടി പുതിയ അന്വേഷണ സംഘം. നയനയുടെ ഫോൺ വിളി വിവരങ്ങൾ ശേഖരിക്കാത്തതിനാൽ അവ വീണ്ടെടുക്കൽ അസാധ്യമായി. വസ്ത്രം ഉൾപ്പെടെ പ്രധാന തെളിവുകളൊന്നും ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചില്ല. മുറിയിലെയും മൃതദേഹത്തിലെയും വിരലടയാളങ്ങൾ ശേഖരിച്ചില്ല. മുറി അകത്തുനിന്നു പൂട്ടിയെന്ന കണ്ടെത്തലും തെറ്റാണ്. നയനയുടെ പശ്ചാത്തലമോ സാമ്പത്തിക ഇടപാടുകളോ അന്വേഷിച്ചില്ല. കഴുത്തിലുണ്ടായ മുറിവ് സ്വയം ഉണ്ടാക്കിയതെന്ന് വിശ്വസിക്കാനാവില്ലെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. കമ്പ്യൂട്ടറും ലാപ് ടോപ്പും മൊബൈലും ഫോറൻസിക് പരിശോധനക്ക് നൽകി. മുറി അകത്ത് നിന്ന് പൂട്ടിയെന്ന മ്യൂസിയം പൊലീസിന്റെ ന്യായം തെറ്റാണെന്നും പുതിയ അന്വേഷണ സംഘം പറയുന്നു. മുറിക്കുളളിൽ ലൈറ്റും ഫാനുമുണ്ടായിരുന്നില്ല. നയനയുടെ വീട്ടിലെ സന്ദർശകരെ കുറിച്ച് ആദ്യ അന്വേഷണ സംഘം പരിശോധിച്ചില്ലെന്നും സാമ്പത്തിക ഉറവിടം പരിശോധിച്ചില്ലെന്നും പുതിയ അന്വേഷണ സംഘം വിമര്‍ശിച്ചു.2019 ഫെബ്രുവരി 23നാണ് നയനയെ ആൽത്തറയിലുള്ള വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. എന്നാൽ കഴുത്തിലും ശരീരഭാഗങ്ങളിലും ക്ഷതമുണ്ടെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഉണ്ടായിരുന്നെങ്കിലും അതേക്കുറിച്ച് അന്വേഷിച്ചില്ല.