വിവാഹത്തിന്റെ പേരിലുള്ള നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരായ ‘ലവ് ജിഹാദ്’ നിയമത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ സുപ്രീംകോടതി ഫയലില്‍ സ്വീകരിച്ചു. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സര്‍ക്കാരുകള്‍ക്ക് കോടതി നോട്ടീസും അയച്ചു. അതേസമയം, നിയമത്തിന് സ്റ്റേ ഏര്‍പ്പെടുത്തണമെന്ന ഹര്‍ജിക്കാരുടെ ആവശ്യം കോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ജസ്റ്റിസുമാരായ വി രാമസുബ്രഹ്‌മണ്യന്‍, എഎസ് ബൊപ്പണ്ണ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നടപ്പാക്കിയ മതപരിവര്‍ത്തന നിരോധന ഓര്‍ഡിനന്‍സ്, ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നടപ്പാക്കിയ മതസ്വാതന്ത്ര്യ നിയമം എന്നിവയെ ചോദ്യം ചെയ്തുകൊണ്ടുള്ളതായിരുന്നു ഹര്‍ജികള്‍. വിശാല്‍ താക്റെ, സാമുഹ്യ പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ എന്‍ജിഒ സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് തുടങ്ങിയവരായിരുന്ന ഹര്‍ജിക്കാര്‍. ഭരണഘടനയുടെ അന്തസത്തയെ ഹനിക്കുന്ന നിയമം മതേതരത്വത്തെയും സമത്വത്തെയും വെല്ലുവിളിക്കുന്നതാണെന്നും ഹര്‍ജിക്കാര്‍ ആരോപിച്ചു. ആദ്യഘട്ടത്തില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് സുപ്രീം കോടതി നിര്‍ദേശിച്ചത്. എന്നാല്‍ ഉത്തര്‍പ്രദേശിനു പിന്നാലെ മധ്യപ്രദേശ്, കര്‍ണാടക, ഹരിയാന, അസം സംസ്ഥാനങ്ങളും നിയമം നടപ്പാക്കാന്‍ നീക്കം തുടങ്ങിയതോടെയാണ് സുപ്രീംകോടതി ഹര്‍ജി പരിഗണിക്കാന്‍ സന്നദ്ധമായത്.
വിവിധ സംസ്ഥാനങ്ങള്‍ നിയമം പാസാക്കുന്നതിനാല്‍ സുപ്രീം കോടതി തന്നെ ഇക്കാര്യം പരിഗണിക്കണമെന്ന് ഹര്‍ജിക്കാരും ആവശ്യപ്പെട്ടിരുന്നു. സ്വകാര്യതയെ തകര്‍ക്കുന്നതും പൊലീസിന് ഭരണഘടനാധികാരം നല്‍കുന്നതുമാണ് നിയമം. ഈ സാഹചര്യത്തില്‍ നിയമം സ്റ്റേ ചെയ്യണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. എന്നാല്‍ സംസ്ഥാനങ്ങളുടെ അഭിപ്രായം കേള്‍ക്കാതെ നിയമം എങ്ങനെ സ്റ്റേ ചെയ്യുമെന്നായിരുന്നു കോടതിയുടെ പ്രതികരണം. തുടര്‍ന്നാണ് രണ്ട് സംസ്ഥാനങ്ങള്‍ക്കും നോട്ടീസ് അയയ്ക്കാന്‍ തീരുമാനിച്ചത്. നാല് ആഴ്ചയ്ക്കുള്ളില്‍ നോട്ടീസില്‍ മറുപടി നല്‍കണമെന്നാണ് അറിയിച്ചിരിക്കുന്നത്. അതിനുശേഷമാകും കേസ് വീണ്ടും പരിഗണിക്കുക.

