സൈമൺ ബ്രിട്ടോയുടെ വീട് പോലീസ് കുത്തിതുറന്ന സംഭവത്തിൽ അടിയന്തിര റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഡിജിപിക്ക് നിർദേശം നൽകി. സൈമൺ ബ്രിട്ടോയുടെ മരണത്തിന് ശേഷം 2019 മുതൽ ഭാര്യ സീന ഭാസ്ക്കറും മകളും ഡൽഹിയിലാണ് താമസം. വാടകയ്ക്ക് നൽകിയിരിക്കുന്ന വടുതലയിലെ വീട്ടിലാണ് ഞാറക്കൽ പോലിസ് എത്തി വീട് കുത്തി തുറന്ന് പരിശോധന നടത്തിയത്.
നടപടി ക്രമങ്ങൾ പാലിക്കാതെ താനില്ലാത്ത സമയം നോക്കി വീട് കുത്തി തുറന്നു എന്നും മകളുടെ ആഭരണങ്ങളും സൈമൺ ബ്രിട്ടോയുടെ ഏതാനും പുരസ്കാരങ്ങളും നഷ്ട്ടമായെന്നും കാണിച്ച് സൈമൺ ബ്രിട്ടോയുടെ ഭാര്യ സീന ഭാസ്കർ കൊച്ചി സിറ്റി പോലിസ് കമ്മിഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. കത്തികുത്ത് കേസിലെ പ്രതിയെ അന്വേഷിച്ച് എത്തിയതെന്നായിരുന്നു സംഭവത്തിൽ ഞാറക്കൽ പോലീസിന്റെ വിശദീകരണം.

