തലശ്ശേരി ഫസല്‍ വധ കേസിലെ ആദ്യ കുറ്റപത്രം സിബിഐ ശരിവച്ചു.ഫസൽ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന വാദം തള്ളിയ സിബിഐ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴി പോലീസ് കസ്റ്റഡിയില്‍ പറയിപ്പിച്ചതാണെന്നും കൊച്ചിയിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടിൽ വ്യക്തമാക്കി.കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ പറയുന്നു.
2006 ഒക്ടോബർ 22-നാണ് പത്രവിതരണക്കാരനായ ഫസൽ തലശ്ശേരി സെയ്ദാർ പള്ളിക്ക് സമീപത്ത് വച്ച് കൊല്ലപ്പെടുന്നത്. സിപിഎം പ്രവർത്തകനായ ഫസൽ പാർട്ടി വിട്ട് എൻഡിഎഫിൽ ചേർന്നതിലുള്ള എതിർപ്പ് മൂലമായിരുന്നു കൊലപാതകം എന്നായിരുന്നു ആരോപണം. എന്നാൽ കേസിൽ സിപിഎമ്മിന് ബന്ധമില്ലെന്നും താനടക്കം നാല് ആർഎസ്എസ് പ്രവർത്തകരാണ് ഫസലിനെ കൊലപ്പെടുത്തിയത് എന്ന് ആർഎസ്എസ് പ്രവർത്തകൻ സുബീഷ് കുറ്റസമ്മതമൊഴി നൽകിയിരുന്നു.
എന്നാൽ സുബീഷിന്‍റെ ഈ വെളിപ്പെടുത്തൽ പൊലീസ് കസ്റ്റഡിയിൽ വച്ച് പറയിപ്പിച്ചതാണെന്നാണ് സിബിഐ റിപ്പോർട്ടിൽ പറയുന്നത്. ജൂലൈ 7-നാണ് കേസിൽ തുടരന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിട്ടത്
ഫസലിന്റെ സഹോദരന്‍ അബ്ദുള്‍ സത്താര്‍ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്. സുബീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ തുടരന്വേഷണം വേണമെന്നായിരുന്നു കോടതി ഉത്തരവ്.
മറ്റൊരു കേസില്‍ പിടിയിലായപ്പോഴാണ് ഫസല്‍ വധത്തിന് പിന്നില്‍ ആര്‍എസ്എസ് ആണെന്ന് സുബീഷ് മൊഴി നല്‍കിയത്.