
വാളയാർ കേസ് തിങ്കളാഴ്ച്ച ഹൈക്കോടതിയിൽ വാദം തുടങ്ങാനിരിക്കേ സർക്കാർ അഭിഭാഷകർ വാളയാറിലെത്തി മാതാപിതാക്കളെ കണ്ടു. ശാസ്ത്രീയ തെളിവുകളുടെ അപര്യാപ്തതയുണ്ടെങ്കിലും നിലവിലെ തെളിവുകൾ പോലും കൃത്യമായി പോക്‌സോ കോടതിയിൽ എത്തിയില്ലെന്ന് സർക്കാർ അഭിഭാഷക സംഘം കുറ്റപ്പെടുത്തി.ശാസ്ത്രീയമായ തെളിവുകലുടെ അടിസ്ഥാനത്തിൽ നീതി ലഭ്യമാക്കുമെന്നും സംഘം പറഞ്ഞു.
എന്നാൽ പുനരന്വേഷണം എന്നത് നിയമപരമായി സാധ്യമല്ലെന്നും തുടരന്വേഷണം മാത്രമേ നിലനിൽക്കുള്ളൂ എന്നുമാണ് സർക്കാർ അഭിഭാഷകർ പറഞ്ഞത്. ആവശ്യമെങ്കിൽ തുടരന്വേഷണം ആവശ്യപ്പെടുമെന്നും സ്‌പെഷ്യൽ ഗവ. പ്ലീഡർ നിക്കോളാസ് ജോസഫ് വ്യക്തമാക്കി. അഡീഷണൽ ഡയറക്ടർ ജനറൽ പ്രോസിക്യൂഷൻ സുരേഷ് ബാബു തോമസ്, സീനിയർ ഗവ. പ്ലീഡർമാരായ എസ്.യു നാസർ , സി.കെ സുരേഷ് എന്നിവരും അഭിഭാഷക സംഘത്തിലുണ്ടായിരുന്നു.

