കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയുടെ ഭാര്യ അമല കസ്റ്റംസ് ഓഫീസില്‍ ഹാജരായി. അഭിഭാഷകനൊപ്പമാണ് നിയമവിദ്യാർഥി കൂടിയായ അമല കൊച്ചിയിലെ കസ്റ്റംസ് ഓഫീസിൽ ഹാജരായത്. അമലയുടെ മൊഴി കസ്റ്റംസ് രേഖപ്പെടുത്തുകയാണ്.
സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനായാണ് കസ്റ്റംസ് അർജുൻ ആയങ്കിയുടെ ഭാര്യ അമലയ്ക്ക് കഴിഞ്ഞ ദിവസം നോട്ടീസ് നൽകിയത്.
അർജുൻ ആയങ്കി വലിയ ആർഭാട ജീവിതമായിരുന്നു നയിച്ചിരുന്നത്. എന്നാൽ ഇയാൾക്ക് പറയത്തക്ക ജോലിയൊന്നുമില്ലായിരുന്നു. കസ്റ്റംസിന്റെ ഇത് സംബന്ധിച്ചുള്ള ചോദ്യം ചെയ്യലുകൾക്ക് ഭാര്യയുടെ അമ്മ നൽകിയ പണം കൊണ്ടാണ് വീട് വെച്ചത് എന്നാണ് അർജുൻ മൊഴി നൽകിയത്.
എന്നാൽ ഇത് അന്വേഷണ സംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇതിനെ തുടർന്നാണ് അർജുന്റെ സാമ്പത്തിക സ്രാേതസുകളെ സംബന്ധിച്ചുള്ള വിവര ശേഖരത്തിനായി കസ്റ്റംസ് അർജുന്റെ ഭാര്യയോട് ഹാജരാകാൻ നിർദ്ദേശിച്ചത്.
അതേസമയം കസ്റ്റഡി കാലാവധി അവസാനിക്കുന്ന ഷെഫീഖിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. നാളെയാണ് അർജുൻ ആയങ്കിയുടെ കസ്റ്റഡി കാലാവധി അവസാനിക്കുക.

