കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്‍റിലെ തീപിടിത്തം അണക്കാനുള്ള ശ്രമം തുടരുന്നു. തീ പിടിച്ചതിന്റെ നാലാം ദിനത്തിൽ 80 ശതമാനത്തോളം തീ നിയന്ത്രണവിധേയമാക്കിയതായി അഗ്നിശമനസേനാ ഓഫീസർ സതീശൻ വ്യക്തമാക്കി.ഇന്ന് തന്നെ തീ പൂർണമായി അടയ്ക്കാനാവും എന്നാണ് പ്രതീക്ഷിക്കുന്നത്. ഫയർഫോഴ്സിൻ്റെ 25 യൂണിറ്റും നാവിക സേനയുടെ 2 യൂണിറ്റും രംഗത്തുണ്ട്. ഇതിനോടകം എൺപതം ശതമാനം തീയും അണച്ചു കഴിഞ്ഞു. അവശേഷിക്കുന്ന അഗ്നി കൂടി അണയ്ക്കാനുള്ള ശ്രമത്തിലാണെന്നും ജില്ലാ ഫയർഫോഴ്സ് മേധാവി എൻ.സതീശൻ വ്യക്തമാക്കി. മിനിറ്റിൽ 5000 ലിറ്റർ വെള്ളം വലിച്ചെടുക്കാൻ സാധിക്കുന്ന ഹൈ പ്രഷർ പമ്പ് വഴി പുഴയിൽ നിന്നും വെള്ളം എടുത്ത് തീയിൽ ഒഴിച്ചു കൊണ്ടിരിക്കുകയാണ്. നിലവിൽ കൊച്ചിയിലെ കുണ്ടന്നൂർ ഭാഗത്ത് കനത്ത പുകയുണ്ടെന്നാണ് റിപ്പോർട്ട്. അതിനിടെ തീപിടുത്തതിൻ്റെ പശ്ചാത്തലത്തിൽ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. എറണാകുളം കലക്ട്രേറ്റിൽ രാവിലെ ഒൻപത് മണിക്ക് ചേരുന്ന യോഗത്തിൽ എറണാകുളം ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവും ജില്ലാ കളക്ടറും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥരും പങ്കെടുക്കുന്നുണ്ട്. മൂന്ന് ദിവസമായി കൊച്ചിയെ മൂടി നിൽക്കുന്ന പുക കാരണമുള്ള ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് അടിയന്തരയോഗം ചേരുന്നത്. ഇന്നലെ രാത്രി കാറ്റിൻ്റെ ദിശ മാറിയതോടെ കൊച്ചി നഗരത്തിൻ്റെ എല്ലാ ഭാഗത്തേക്കും പുകഎത്തിയിരുന്നു.
ബ്രഹ്മപുരം മാലിന്യ സംസ്കരണ പ്ലാന്റ് തീപിടുത്തം; 80% തീ കെടുത്തിയെന്ന് ഫയര്‍ഫോഴ്‌സ്, ആരോഗ്യപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരയോഗം വിളിച്ച് ആരോഗ്യമന്ത്രി

