റാന്നിയിൽ കഞ്ചാവുമായി ഡോക്ടർ അറസ്റ്റിൽ.. പത്തനംതിട്ട സ്വദേശി ദേവീ കൃഷ്ണൻ ആണ് പിടിയിലായത്. പത്തനംതിട്ടയിലെ ഒരു സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ ആണ്. കഴിഞ്ഞദിവസം പിടിയിലായ ഡിവൈഎഫ്ഐ പ്രവർത്തകൻ അടക്കമുള്ള കഞ്ചാവ് സംഘത്തിൽ നിന്നാണ് ഡോക്ടറെ കുറിച്ചുള്ള വിവരം കിട്ടിയത്. കഞ്ചാവ് എത്തിക്കാൻ പണം നൽകിയത് ഡോക്ടർ. ഡോക്ടറും സുഹൃത്തുക്കളും സ്ഥിരം കഞ്ചാവ് ഉപയോഗിക്കുന്നവരെന്നും പൊലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഹൈബ്രിഡ് കഞ്ചാവുമായി ഡിവൈഎഫ്ഐ പ്രവര്ത്തകന് ഉള്‍പ്പെടെ രണ്ടുപേര്‍ പത്തനംതിട്ടയില്‍ പിടിയിലായത്. സഞ്ജു മനോജ് ( 24 വയസ്) , മുഹമ്മദ് ആഷിഖ് (19 വയസ്) എന്നിവരാണ് പിടിയിലായത്. രണ്ടു കിലോ കഞ്ചാവ് ഇവരില്‍ നിന്നും കണ്ടെടുത്തു. റാന്നി പെരുമ്പുഴ പാലത്തിന് സമീപം പൊലീസ് ഡാന്‍സാഫ് സംഘം നടത്തിയ തിരച്ചിലിലാണ് ഇവര്‍ പിടിയിലായത്.
രക്ഷപ്പെടാന്‍ ശ്രമിച്ച ഇവരുടെ കാര്‍ കുറുകെ പൊലീസ് വാഹനം നിര്‍ത്തി തടഞ്ഞിട്ടാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. പിടികൂടിയ ഉടന്‍ തന്നെ ഇരുവരുടേയും മൊബൈല്‍ ഫോണ്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കസ്റ്റഡിയിലെടുത്തിരുന്നു. പൊലീസ് കസ്റ്റഡിയിലുള്ള സഞ്ജുവിന്റെ ഫോണിലേക്ക് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കള്‍ വിളിച്ചിരുന്നു.
സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് ഡിവൈഎഫ്ഐ നേതാക്കള്‍ സഞ്ജുവിനെ വിളിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഫോണെടുത്ത സിഐയാണ് കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത കാര്യം അറിയിച്ചത്. എന്നാല്‍ പാര്‍ട്ടിയുമായി സഞ്ജുവിന് ഒരു ബന്ധവുമില്ലെന്നാണ് ഡിവൈഎഫ്ഐ നേതാക്കള്‍ വിശദീകരിക്കുന്നത്.

