കോഴിക്കോട്: കലോത്സവങ്ങൾക്കെത്തുന്ന വിദ്യാർത്ഥികൾക്കും കുടുംബങ്ങൾക്കുമുണ്ട് ജീവിതത്തിലെ കയ്‌പേറുന്ന അനുഭവങ്ങൾ തരണം ചെയ്ത് തങ്ങളുടെ കലാപ്രേമത്തിന് പിന്നാലെ പോയ കഥ പറയാൻ. പല കലാപരിപാടികളും വേദികളിൽ പൂർണ്ണതയോടെ അവതരിപ്പിക്കാൻ കൂടുതൽ പണം വേണ്ടി വരുമ്പോൾ സാമ്പത്തികമായി പിന്നോട്ട് നിൽക്കുന്ന വിദ്യാർത്ഥികളെ അത് വലിയ തോതിൽ തന്നെ ബാധിക്കുന്നുണ്ട്. എന്നാൽ പ്രയാസങ്ങൾക്കിടയിലും കലയോടുള്ള മനസ്സുനിറഞ്ഞ ആത്മസമർപ്പണം കൊണ്ടും സ്‌നേഹം കൊണ്ടും അതിനെ പിന്തുടരുക എന്നത് തീർത്തും പ്രശംസ അർഹിക്കുന്നതാണ്.
കോട്ടയം ജില്ലയിലെ കൊഴുവനാൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനിയായ ഗൗരി ബിജു അതിന് വലിയ ഉദാഹരണമാണ്. സാമ്പത്തികമായി വളരെ പ്രയാസം അനുഭവിക്കുന്ന ബിജുവും കുടുംബവും കോഴിക്കോട്ടേക്ക് വണ്ടി കയറിയത് മകളുടെ നൃത്ത സ്വപ്നങ്ങൾക്ക് ചിറക് വെക്കാനാണ്. ദക്ഷിണ വെക്കാൻ പോലും പണമില്ലാഞ്ഞിട്ടും സ്വന്തം മകളുടെ കഴിവിനെ മനസിലാക്കി പലരുടെയും സഹായത്താലാണ് കുച്ചുപ്പുടി അവതരിപ്പിക്കാനായി കുടുംബം കലോത്സവത്തിനായ് മകളെ കൊണ്ടുവന്നിരിക്കുന്നത്. കുടുംബത്തിന് അഭിമാനകരമായി കുച്ചുപ്പുടിയിൽ എ ഗ്രേഡും സ്വന്തമാക്കി ഈ കൊച്ചു മിടുക്കി.
ഒമ്പത് ലക്ഷത്തിന്റെ കടബാധ്യതയാണ് കുടുംബത്തിനുള്ളത്. വീട് ജപ്തിയിലുമാണ്. ബിജുവിന് ഒരു ആക്സിഡന്റ് സംഭവിച്ചതിനാൽ ജോലിക്ക് പോകാൻ പ്രയാസമനുഭവിക്കുന്നു. ഗൗരിയെ നൃത്തം പഠിപ്പിക്കാനായി സാമ്പത്തികമായി വളരെ ബുദ്ധിമുട്ടി. പല സാഹചര്യങ്ങളിലും പഠനം മുടക്കേണ്ടി വരികയും ചെയ്തു. എന്നാൽ ഗൗരിയുടെ കഴിവ് മനസിലാക്കിയ വി എസ് ചിത്ര ടീച്ചറാണ് പിന്നീട ഗൗരിക്ക് പരിശീലനം നൽകിയത്.സാമ്പത്തികപരമായും ടീച്ചറിന്റെ സഹായം കുടുംബത്തിന് ഉണ്ടായിരുന്നു.
ഇന്നിപ്പോൾ മകൾക്ക് കുച്ചുപ്പുടിയിൽ എ ഗ്രേഡ് ലഭിച്ച സന്തോഷത്തിലാണ് ഗൗരിയുടെ അച്ഛനും അമ്മയും സഹോദരനും. എങ്കിലും തിരിച്ചുപോകാൻ കയ്യിൽ പണമില്ല എന്ന ആശങ്കയിലാണെന്ന് കുടുംബം ജനശബ്ദത്തോട് പറഞ്ഞു.