കോഴിക്കോട്: 61ാം സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ മൂന്നാം ദിനമായ ഇന്ന് വ്യത്യസ്തമായ കാഴ്ചകളാണ് ഓരോ വേദികളിൽ നിന്നും കാണാൻ സാധിക്കുന്നത്. ഒരു ഭാഗത്തു കലാമത്സര ഇനങ്ങൾ തകൃതിയായി നടന്നുകൊണ്ടിരിക്കുമ്പോൾ മൈതാനത്ത് പലയിടങ്ങളിലായി വിദ്യാർത്ഥികൾ കൂട്ടം കൂടിയിരുന്ന് പട്ടു പാടി ചിത്രം വരയ്ക്കുന്ന മനോഹരമായ കാഴ്ചകൾ കാണാൻ സാധിക്കുന്നു. മത്സരച്ചൂടിന്റെ ആവേശം വേദിയിൽ അരങ്ങേറുമ്പോൾ അതിനെ ഒന്ന് നേർപ്പിക്കുന്നതിന് ഇത്തരത്തിലുള്ള കൂടിയിരുത്തങ്ങൾ കുട്ടികളെ സാഹായിക്കുന്നുണ്ട്. അത് അവരുടെ മനസിന് വളരെ ആശ്വാസം നൽകും.
ഒരുപാട് കാഴ്ചകൾ കലോത്സവ മൈതാനിയിൽ ഓരോ ദിവസവും നമുക്ക് കാണാനാവും. കലോത്സവ ഇനങ്ങൾക്ക് പുറമെ കാണികൾക്ക് പങ്കെടുക്കാനും കൂടിച്ചേരാനും സംസാരിക്കാനെല്ലാം സാധിക്കുന്ന വൈവിധ്യങ്ങളാർന്ന ഇടങ്ങളും പരിപാടികളും കോഴിക്കോടിന്റെ മുറ്റത്തു തയ്യാറാണ്.
അതേസമയം, 24 വേദികളിലായി മത്സരങ്ങൾ കൃത്യമായി നടന്നുകൊണ്ടിരിക്കുകയാണ്. 56 ഇനങ്ങളിലാണ് ഇന്ന് മത്സരം നടന്നുകൊണ്ടിരിക്കുന്നത്. തിരുവാതിര, ഓട്ടൻതുള്ളൽ, ചവിട്ടുനാടകം, ഹയർസെക്കണ്ടറി വിഭാഗം ഒപ്പന എന്നീ ഇനങ്ങളും ഇന്നുണ്ട്.

