ആലപ്പുഴ കലക്ടര്‍ സ്ഥാനത്തുനിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയതില്‍ വിശദീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ജനവികാരം കണക്കിലെടുത്താണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്നും പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി വ്യക്തമാക്കി. ശ്രീറാമിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത് നിയമം നിര്‍ബന്ധിച്ചതിനാലാണെന്നും കോടിയേരി ലേഖനത്തില്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി പ്രകടനങ്ങളെ ലേഖനം രൂക്ഷമായി വിമർശിക്കുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്കെതിരെ കരിങ്കൊടി ഉയർത്താത്തത് എന്ന മറു ചോദ്യമാണ് കോടിയേരി ഉയർത്തുന്നത്.ജൂലൈ 29ന് കാക്കനാട്ട് മുഖ്യമന്ത്രിയുടെ കാറിനു മുന്നിലേക്ക് പൊലീസ് വലയം ഭേദിച്ച് ചാടിവീണ് മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹം ഇരുന്ന ഭാഗത്തെ ഗ്ലാസ് അടിച്ചുപൊട്ടിക്കാൻ തുനിഞ്ഞ ക്രിമിനൽ നടപടിയെ ജനാധിപതൃസമരം എന്ന് ആർക്കാണ് വിശേഷിപ്പിക്കാനാകുക എന്ന് കോടിയേരി ചോദിക്കുന്നു. മുഖ്യമന്ത്രിയെ ലാക്കാക്കി അദ്ദേഹത്തിന്റെ വാഹനം തടഞ്ഞ് ചില്ലി അടിച്ചുപൊട്ടിക്കാൻ ശ്രമിച്ച അക്രമി പോക്സോ അടക്കം ഇരുപതോളം കേസിലെ പ്രതിയാണ്. സോണി ജോർജ് എന്ന ഇയാളുടെ മേലങ്കി യൂത്ത് കോൺഗ്രസ് നേതാവ് എന്നതാണ്. ഇതുപോലെ ഒരു സംഭവം പ്രധാനമന്ത്രിക്കോ മറ്റേതെങ്കിലും ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രിക്കോ എതിരെ ആയിരുന്നെങ്കിൽ ഉണ്ടാകുമായിരുന്ന ഭരണനടപടിയും തുടർനടപടിയും എന്താകുമായിരുന്നെന്ന് ഊഹിക്കുക.- കോടിയേരി എഴുതുന്നു.
സിപിഎമ്മിനകത്തും എൽഡിഎഫിനകത്തും എതിർപ്പുണ്ടായതോടെയാണ് മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റാൻ സർക്കാർ നിർബന്ധിതമായത്. പത്രപ്രവർത്തക യൂണിയൻ മുതൽ കേരള മുസ്ലിം ജമാഅത്ത് വരെ സർക്കാർ തീരുമാനത്തിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ സ്ഥാനത്ത് നിന്നും ശ്രീറാം വെങ്കിട്ടരാമനെ നീക്കിയത്,
ശ്രീറാമിനെ മാറ്റിയത് ജനവികാരം കണക്കിലെടുത്ത്’;ജനാധിപത്യപരമായ വിയോജിപ്പുകളെ എല്‍ഡിഎഫ് തള്ളില്ലെന്ന് കോടിയേരി

