കണ്ണൂർ: ഇന്ന് കുട്ടികളും സ്ത്രികളും അഭ്യസിക്കുന്നുണ്ട്. പ്രായത്തെ വെല്ലുന്ന കളരി മുറകളുമായി നിറഞ്ഞാടുന്ന ആറു വയസ്സുകാരി രുദ്രവീണ പുതിയ തലമുറയിലെ പ്രതിനിധികളിലൊരാളാണ്. കളരിയിലെ മിക്ക അഭ്യാസമുറകളും സായത്തമാക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം പിടിച്ചിരിക്കയാണ് രുദ്രവീണ. കണ്ണൂരുകാരുടെ കുട്ടി ഉണ്ണിയാർച്ചയായ രുദ്രവീണയാണ് ഇപ്പോൾ നാട്ടിലെ താരം. കളരിയിലാണ് ഈ കൊച്ചു കുരുന്ന് തന്റെ മികവ് തെളിയിച്ചിട്ടുള്ളത്.
വാളുകൾ കൊണ്ടും ഉറുമി കൊണ്ടും എല്ലാം അനായാസമാണ് രുദ്രവീണ അഭ്യാസ മുറകൾ കാഴ്ചവയ്ക്കുന്നത്. ആരെയും അമ്പരപ്പിക്കുന്നതാണ് രുദ്രവീണയുടെ മെയ് വഴക്ക്.12 വർഷത്തോളം കളരി അഭ്യസിച്ച അച്ഛൻ ലിംനീഷ് ആണ് രുദ്രവീണയുടെ ഗുരുനാഥനും വഴി കാട്ടിയും. രണ്ടര വയസ്സുള്ളപ്പോൾ കോവിഡ് കാലഘട്ടത്തിലാണ് അച്ഛൻ കളരി ചെയ്യുന്നത് കണ്ടു കുരുന്നായ രുദ്രവീണയും അനുകരിക്കാൻ തുടങ്ങിയത്. അതിലൂടെയാണ് തന്റെ മകളുടെ കഴിവ് ലിംനീഷ് തിരിച്ചറിയുന്നത്.
അഞ്ചാം വയസ്സിലാണ് രുദ്രവീണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്. അഞ്ചുവയസ്സിനുള്ളിൽ രുദ്രവീണ ഹൃദിസ്ഥമാക്കിയ അടവുകൾ കേട്ടാൽ ആരും ഒന്ന് ഞെട്ടും, ചൂരൽപയറ്റ്, കുറുവടിപ്പയറ്റ്, വാൾപയറ്റ്, ഒറ്റക്കോൽ, മെയ്പയറ്റ്, ഉറുമി വീശൽ തുടങ്ങിയവയെല്ലാം സ്വായത്തമാക്കി. 14 മിനിറ്റ് 27 സെക്കൻഡ് കൊണ്ടുള്ള വീഡിയോ ചെയ്താണ് രുദ്രവീണ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടിയത്. അഞ്ചു വയസ്സിൽ ഇത്രയധികം അഭ്യാസമുറകൾ അറിയുന്ന ഇന്ത്യയിലെ തന്നെ ഏക കുരുന്നാണ് രുദ്രവീണ.

