തിരുവനന്തപുരം: ആശമാരുടെ സമരത്തില്‍ നിയമസഭയില്‍ പ്രതിപക്ഷ- ഭരണപക്ഷ പോര്. കേരളത്തിലാണ് ആശമാര്‍ക്ക് ഏറ്റവും ഉയര്‍ന്ന വേതനമെന്ന വാദം കള്ളമാണെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍ എന്ന് മുഖ്യമന്ത്രിയെ വിളിച്ച രാഹുല്‍ മുഖ്യമന്ത്രിയോ മന്ത്രിമാരോ സമരക്കാരെ മൈന്‍ഡ് ചെയ്തില്ലെന്നും ആരോപിച്ചു.
‘കോവിഡ് കാലത്ത് സ്വന്തം ജീവന്‍ പണയം വെച്ച് പ്രവര്‍ത്തിച്ചവരാണ് ആശമാര്‍. അവരാണ്‌സെക്രട്ടറിയേറ്റ് പടിക്കല്‍ വെറും തറയില്‍ സമരം കിടക്കുന്നത്.700 രൂപ പ്രതിദിന വരുമാനമുള്ള സംസ്ഥാനത്ത് ആശ മാര്‍ക്ക് കിട്ടുന്നത് 232 രൂപയാണ്.ശമ്പളം പ്രതിദിനം 700 രൂപ ആക്കണം എന്നാണ് അവരുടെ ആവശ്യം.ഇവര്‍ തന്നെയല്ലേ അത് പ്രകടനപത്രികയില്‍ പറഞ്ഞത്. ആ വാഗ്ദാനത്തിന് വേണ്ടി സമരം ചെയ്യുന്നവരെ പുലഭ്യം പറയുന്നു. എന്ന് തൊട്ടാണിവര്‍ക്ക് ബക്കറ്റ് പിരിവ് അയിത്തമായത്’ രാഹുല്‍ മാങ്കൂട്ടത്തില്‍ ചോദിച്ചു.
‘യൂത്ത് കോണ്‍ഗ്രസിന്റ് പ്രസിഡന്റ് എസ്‌യുസിഐയുടെ നാവായി മാറിയെന്നും, ഓണറേറിയം വര്‍ധിപ്പിക്കണം എന്ന് തന്നെയാണ് നിലപാടെന്നും ആരോഗ്യമന്ത്രി വീണാജോര്‍ജ് മറുപടി നല്‍കി.കേരളം നമ്പര് വണ്‍ ആയതുകൊണ്ട് തന്നെയാണ് നമ്പര്‍വണ്‍ എന്ന് പറയുന്നത്. ബജറ്റ് അനുവദിച്ചതിനേക്കാള്‍ കൂടുതല്‍ ഓണറേറിയത്തിനായി എല്‍ഡിഎഫ് സര്‍ക്കാര്‍ കൊടുത്തു.ആശമാരുടെ കാര്യത്തില്‍ മനുഷ്യത്വ സമീപനം വേണമെന്ന നിലപാടാണ് സര്‍ക്കാറിന്’.. വീണാജോര്‍ജ് പറഞ്ഞു.
അതിനിടെ വാക്കൗട്ട് പ്രസംഗം നീണ്ടുപോയതിനെ ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്പീക്കര്‍ എ.എന്‍ ഷംസീറും പോരടിച്ചു..പറയാനുള്ളത് പറയുമെന്ന് പ്രതിപക്ഷ നേതാവും, സമയം കഴിഞ്ഞാല്‍ കട്ട് ചെയ്യുമെന്ന് സ്പീക്കര്‍ പറഞ്ഞു. സ്പീക്കറുടെ ഡയസിന് മുന്നില്‍ ബാനര്‍ ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധിച്ചു.